
അതിരമ്പുഴ: പെണ്ണാർ തോട് കരകവിഞ്ഞതിനെത്തുടർന്ന് മുപ്പതോളം വീടുകളില്‍ വെള്ളം കയറി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാർഡില്‍ ജോണി എടാട്ടുചിറ, ജിജി തോമസ് എടാട്ടുചിറ, പുറക്കരി ചിറ തോമസ് കുര്യൻ, സുഭാഷ്, ജോമോൻ, മോളി, ബേസില്‍, തങ്കച്ചൻ, പാറ്റാച്ചാലില്‍ ലൈല, തങ്കച്ചൻ, അപ്പച്ചൻ കൈതക്കരി ചിറ,
നടയ്ക്കച്ചിറ സിബി, കുഞ്ഞുവർക്കി, കല്ലുവിരുന്നേല്‍ സാബു, ബേബി, ബെന്നി, തുരുത്തേല്‍ സാബു, ഷാജി, വർക്കി ഔസേപ്പ്, ആനക്കല്ലുചിറ റോയി, സജി, തങ്കച്ചൻ ഇടാട്ടുചിറ, ബേബി അറയ്ക്കക്കാല, തെയ്യാമ്മ പാറയില്‍, വലിയ വടക്കേടം അജി, കുഞ്ഞുകൊച്ച്, തോമസ് തിരുമുറ്റം, ജോയി തെക്കെത്തുരുത്തേല്‍, സജി വടക്കെത്തുരുത്തേല്‍, വാവ പള്ളിച്ചിറ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
പെണ്ണാർ തോട്ടിലെ ഒഴുക്ക് നിലച്ചതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നു നാട്ടുകാർ പറഞ്ഞു. പെണ്ണാർ തോടിന്‍റെ അതിരമ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മുഴുവൻ ഭാഗവും പോളയും പായലും പുല്ലും നിറഞ്ഞ് ഒഴുക്കുനിലച്ച നിലയിലാണ്. തോടിന്‍റെ ഇരുവശവും വെള്ളം കയറി കായല്‍ പോലെ കിടക്കുകയാണ്. ഇരുവശത്തുമുള്ള പാടങ്ങളും നിറഞ്ഞു കവിഞ്ഞശേഷമാണ് വീടുകളില്‍ വെള്ളം കയറിയിരിക്കുന്നത്.
നാലു വർഷമായി തോട് വൃത്തിയാക്കിയിട്ടില്ല. പോളയും പുല്ലുമെല്ലാം വളർന്ന് ആഴത്തില്‍ വേരിറങ്ങിയതോടെ വെള്ളം ഒഴുകാൻ മാർഗമില്ല. പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നു ഗുരുതരമായ അലംഭാവമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർക്ക് കുലുക്കമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്ണാർ തോട് പൂർണ്ണമായും വൃത്തിയാക്കണമെന്ന് അഡ്വ. കെ.എം. സന്തോഷ് കുമാർ ആവശ്യപ്പെട്ടു. അതിരമ്പുഴ പഞ്ചായത്തിന്‍റെ അതിർത്തിയായ മാന്നാനം പാലം മുതല്‍ അതിരമ്പുഴ ചന്തക്കുളം വരെ പെണ്ണാർ തോട് പൂർണമായും വൃത്തിയാക്കി തൊട്ടിലൂടെ ജലഗതാഗതം പഴയരീതിയിലാക്കാൻ അധികൃതർ മുൻകൈ എടുക്കണം.
പെണ്ണാർ തോടിന്‍റെ വശങ്ങളില്‍ താമസിക്കുന്നവർ വർഷങ്ങളായി ദുരിതത്തിലാണ്. ഇന്നലെ പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെംബറും ഉള്‍പ്പെടെയുള്ളവരെ വിളിച്ചിട്ട് ഫോണെടുക്കാൻ പോലും തയാറായില്ലെന്ന് ജിജി തോമസ് എടാട്ടുചിറ പറഞ്ഞു. മാന്നാനം പാലത്തില്‍നിന്ന് തോടിന്‍റെ നവീകരണം ആരംഭിച്ച് ചന്തക്കുളത്തില്‍ പൂർത്തിയാക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം