
അതിരമ്പുഴ: സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട അതിരമ്പുഴയില്‍ എവിടെ നോക്കിയാലും മാലിന്യം.
ആയിരക്കണക്കിന് രൂപ ചെലവഴിച്ച് ഘോഷയാത്രയും സമ്മേളനവും നടത്തി പ്രഖ്യാപനം നടത്തിയതല്ലാതെ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
വഴിയോരങ്ങളിലെ കാടുകളും നാളുകളായി ഇവയ്ക്കിടയില്‍ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും അതേപടി അവിടെത്തന്നെയുണ്ട്. ഹരിത കർമസേന യൂസർ ഫീ ഈടാക്കി വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതല്ലാതെ പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് വക മാർക്കറ്റുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ഇപ്പോഴും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നു. പ്രഖ്യാപനത്തിനു മുമ്പായി ഇവയൊന്നും നീക്കം ചെയ്തില്ലെന്നു മാത്രമല്ല മാലിന്യം തള്ളല്‍ ഇപ്പോഴും നിർബാധം തുടരുകയുമാണ്.
അതിരമ്പുഴ മോഡല്‍ മാലിന്യസംസ്കാരം
അതിരമ്പുഴ പഞ്ചായത്തില്‍ മാലിന്യ നിർമാർജനവും സംസ്കരണവുമില്ല. ഇവിടെ സംസ്കാരമാണ് നടക്കുന്നത്. പച്ചക്കറി ചന്തയോട് ചേർന്നുള്ള സ്ഥലത്ത് ആർക്കും എവിടെനിന്നും മാലിന്യം കൊണ്ടുവന്നു തള്ളാം. അതിനുള്ള സൗകര്യത്തിനായി ഇടിഞ്ഞു വീണ മതില്‍ പോലും പുനർനിർമിച്ചിട്ടില്ല.
ചന്തയിലെ പച്ചക്കറി മാലിന്യങ്ങള്‍, പുറത്തുനിന്നും മറ്റും കൊണ്ടുവരുന്ന ജൈവ – അജൈവ മാലിന്യങ്ങള്‍ തുടങ്ങി ഇവിടെ തള്ളുന്ന മാലിന്യങ്ങള്‍ ഇടയ്ക്കിടെ പഞ്ചായത്ത് അധികൃതർ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ഇവിടെത്തന്നെ മറവു ചെയ്യും. ഇങ്ങനെ മാലിന്യങ്ങളുടെ സംസ്കാരം നടത്തുന്ന വേറൊരു പഞ്ചായത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിന് രണ്ടു ദിവസം മുമ്പ് ഇവിടുത്തെ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് കൂമ്പാരം കൂട്ടിയിട്ടു. അതിന്‍റെ പുറമെ പേരിന് മണ്ണ് വിതറി.
കുഴിയായി കിടന്ന ഭാഗത്തിന്‍റെ ചെറിയൊരു അംശം മണ്ണിട്ടു നികത്തി. ഇത്രയും ചെയ്തിട്ടാണ് സമ്പൂർണ പ്രഖ്യാപനം നടത്തിയത്.
ഇപ്പോള്‍ ഇവിടേക്കു വീണ്ടും മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. മാർക്കറ്റിന്‍റെ ഭാഗത്തും സമീപത്തെ വഴിയിലുമെല്ലാം മാലിന്യങ്ങള്‍ ചിതറിക്കിടക്കുന്നു. മാർക്കറ്റിനോടു ചേർന്ന ഭാഗത്തെ കാടുപോലും നീക്കം ചെയ്തില്ല.