
കോട്ടയം : അതിരമ്പുഴ കടക്കാൻ കൈയ്‌മെയ് മറന്നാണ് മുന്നണികളുടെ പ്രവർത്തനം. കർഷകരും കർഷക തൊഴിലാളികളും വിധി നിർണയിക്കുന്ന ഡിവിഷൻ.
കേരള കോണ്‍ഗ്രസുകള്‍ ഏറ്റുമുട്ടുന്ന അതിരമ്പുഴയിലെ മത്സരം പ്രവചനാതീതമാക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികള്‍ക്കും ഡിവിഷന്റെ ഏതെങ്കിലുമൊരു ഭാഗത്തു ശക്തമായ സ്വാധീനമുണ്ടെന്നതിനാല്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണ്. യു.ഡി.എഫിനോട് കൂറു പുലർത്തുമെന്ന് തോന്നുമെങ്കിലും അതിരമ്പുഴയില്‍ എല്‍.ഡി.എഫ് അട്ടിമറി നേടിയ ചരിത്രവുമുണ്ട്. മൂന്ന് മുന്നണികള്‍ക്കും റിബലുകളില്ലെന്നതാണ് ആത്മവിശ്വാസം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ് മത്സരിക്കുമ്ബോള്‍, കേരള കോണ്‍ഗ്രസ് (എം) കളത്തിലറക്കുന്നത് മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ജിം അലക്സിനെയാണ്.
2015 ല്‍ ജിം യു.ഡി.എഫ് വിമതനായി കളത്തിലിറങ്ങിയപ്പോഴാണ് ഇടത് സ്ഥാനാർത്ഥി ജയിക്കുന്നത്. ഡിവിഷൻ മാണി വിഭാഗത്തിന് വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജിം അലക്സ് വിമതനായി മത്സരിച്ചതെങ്കില്‍ ഇക്കുറി അതേ വിമതനെ സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുന്നതിലൂടെ ജോസ് കെ.മാണി മധുര പ്രതികാരവും വീട്ടുന്നു. അന്ന് സി.പി.എമ്മിലെ മഹേഷ് ചന്ദ്രനേക്കാള്‍ 621 വോട്ട് മാത്രം പുറകില്‍ 14807 വോട്ട് ജിം നേടി. അന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിയ്ക്ക് കിട്ടിയത് 11810 വോട്ട് മാത്രം. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിന് പിന്നാലെ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിലെ റോസമ്മ സോണി 2326 വോട്ടിനാണ് വിജയിച്ചത്.ദിവ്യ വി. നായരെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. കന്നിയങ്കമാണ് വിദ്യയുടേത്.
ഏറ്റവും കൂടുതല്‍ വോട്ടർമാർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടർമാരുള്ള അതിരമ്പുഴ ഡിവിഷനില്‍ അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്തുകള്‍ പൂർണമായും അയ്മനം, നീണ്ടൂർ പഞ്ചായത്തുകള്‍ ഭാഗികമായും ഉള്‍പ്പെടുന്നു. നിലവില്‍ അതിരമ്പുഴയിലും ആർപ്പൂക്കരയിലും യു.ഡി.എഫ്. ഭരണമാണ്. പൊതുവേ യു.ഡി.എഫ്. ചായ്‌വുണ്ടെങ്കിലും ഇത്തവണ എല്‍.ഡി.എഫ്. സർജിക്കല്‍ സ്‌ട്രൈക്കിലൂടെ ജിമ്മിനെ സ്ഥാനാർഥിയാക്കിയതോടെ കളം മാറി.
ജയ്സണും ജിമ്മും അതിരമ്പുഴ പഞ്ചായത്തുകരാണ്, ഇരുവർക്കും വ്യക്തി ബന്ധങ്ങളും പരിചയങ്ങളുമേറെ. അയ്മനം ഒഴികെയുള്ള പഞ്ചായത്തുകളില്‍ യു.ഡി.എഫ് മേല്‍ക്കൈ പ്രതീക്ഷിക്കുന്നു. വ്യക്തിബന്ധങ്ങള്‍ക്കൊപ്പം അയ്മനം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലെ ഇടതു വോട്ടുകളിലാണ് എല്‍.ഡി.എഫ്.പ്രതീക്ഷ. അതിരമ്പുഴയിലെ യു.ഡി.എഫ്. മേധാവിത്വം ഇത്തവണ അവസാനിപ്പിക്കാമെന്നും എല്‍.ഡി.എഫ്. കണക്കു കൂട്ടുന്നു. ഓരോ തെരഞ്ഞെടുപ്പിലും ശരാശരി രണ്ടായിരത്തിലേറെ വോട്ട് വർദ്ധിപ്പിക്കുന്ന ബി.ജെ.പി അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലാണ് പ്രധാനമായും നോട്ടമിടുന്നത്.
ജെയ്സണ്‍ ജോസഫ് (കേരള കോണ്‍ഗ്രസ്)
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ ജെയ്സണ്‍ സൗമ്യമുഖമാണ്. കെ.എസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത്. കെ.എസ്.സിയിലും യൂത്ത്ഫ്രണ്ടിലും വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചു. യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗവുമാണ്. കോട്ടയം, ഏറ്റുമാനൂർ ബാറുകളില്‍ അഭിഭാഷകനായ ജയ്സണ്‍ അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും, മാന്നാനം കെ.ഇ.ഇം ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമാണ്.
ജിം അലക്സ് (കേരള കോണ്‍ഗ്രസ് എം)
ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിലെ പൊതുരംഗത്തെ നിറസാന്നിദ്ധ്യം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. 2015 ല്‍ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഞെട്ടിച്ചു. 2010- 2015 കാലയളവില്‍ അതിരമ്പുഴ പഞ്ചായത്തംഗമായിരുന്നു. എസ്.എച്ച് മൗണ്ടിലെ പോപ്പുലർ വെഹിക്കിള്‍സ് ആൻഡ് സർവീസ് ലിമിറ്റഡിന്റെ ട്രൂ വാല്യൂ ഡിവിഷനില്‍ അഡ്മിനിസ്‌ട്രേഷൻ മാനേജരായി ജോലിചെയ്യുന്നു.
യൂത്ത് കോണ്‍ഗ്രസ് അതിരമ്ബുഴ മണ്ഡലം പ്രസിഡന്റ്, മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈകുന്നേരങ്ങളില്‍ കഞ്ഞി വിതരണം ചെയ്യുന്ന സബർമതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയർമാനാണ്.
വിദ്യ വി.നായർ (ബി.ജെ.പി)
സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ വിദ്യ വി.നായർ കാല്‍നൂറ്റാണ്ടായി ബി.ജെ.പി പ്രവർത്തകയാണ്. ഇപ്പോള്‍ ബി.ജെ.പി കുമരകം മണ്ഡലം സെക്രട്ടറി. ആർപ്പൂക്കരയിലാണ് താമസം. മഹിളാമോർച്ച നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്, മഹിളാമോർച്ച ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി, ബി.ജെ.പി ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി എന്നീനിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സാംസ്‌കാരിക – സാമൂഹ്യ – പൊതു പ്രവർത്തന മേഖലകളില്‍ നിറസാന്നിദ്ധ്യം. 2018 പ്രളയസമയത്തും 2021 കൊവിഡ് കാലത്തും സേവാഭാരതിയുടെ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.
നിർണായകം
സർക്കാർ വിരുദ്ധ വികാരം
ഇടതു സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധം
കേരള കോണ്‍ഗ്രസുകളുടെ സ്വാധീനം
കാർഷിക പ്രശ്നങ്ങള്‍



