
അസി.മാനേജരെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പൊലീസ് പുറത്തു വിടാതെ തടഞ്ഞു; ശാസ്ത്രി റോഡിലെ യൂണിയൻ ബാങ്ക് തുറക്കാനായില്ല; വനിതാ മാനേജർ എത്താതെ വന്നതോടെ ബാങ്ക് തുറന്നില്ല; ജീവനക്കാരും ഉപഭോക്താക്കളും വലഞ്ഞു
തേർഡ് ഐ ബ്യൂറോ
കോട്ടയം: കണ്ടെയ്ൻമെന്റ് സോണിലെ വീട്ടിൽ നിന്നും ബാങ്ക് അസി.മാനേജരെ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കാതെ വന്നതോടെ ശാസ്ത്രി റോഡിലെ യൂണിയൻ ബാങ്ക് തുറക്കാനായില്ല. നാട്ടകം കാക്കൂരിൽ താമസിക്കുന്ന യൂണിയൻ ബാങ്ക് മാനേജർക്കാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പുറത്തിറങ്ങാനാവാതെ വന്നത്.
കൊവിഡ് വ്യാപനത്തെ തുടർന്നു നാട്ടകം കാക്കൂർ മേഖലയെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്നു യൂണിയൻ ബാങ്കിൽ ജീവനക്കാരെ രണ്ടായി തിരിച്ചിരിക്കുകയാണ്. പകുതി ജീവനക്കാർ മാത്രമാണ് ഓരോ ദിവസവും ബാങ്കിൽ എത്തിയിരുന്നത്. കാക്കൂർ സ്വദേശിയായ അസി.മാനേജർക്കാണ് ചൊവ്വാഴ്ച ജോലിയ്ക്കു എത്താൻ ചുമതല ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗി താമസിക്കുന്ന സ്ഥലത്താണ് ഇവരുടെയും വീട്. രോഗിയെ കണ്ടെത്തിയതോടെ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്നു ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കുന്നതിനായി അസി.മാനേജരായ യുവതി എത്തിയത്. എന്നാൽ, കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ഉള്ള സ്ഥലത്ത് നിന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു.
പത്തര കഴിഞ്ഞിട്ടും ബാങ്ക് അസി.മാനേജരെ കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. ചിങ്ങവനം പൊലീസിനെ ബന്ധപ്പെട്ടപ്പോൾ, ബാങ്ക് ജീവനക്കാർക്ക് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പുറത്തു പോകാൻ ഇളവ് അനുവദിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും മാത്രമാണ് പുറത്തേയ്ക്കു പോകാൻ അനുവാദം നൽകിയിരിക്കുന്നതെന്നായിരുന്നു പൊലീസ് വാദം. ഇതേ തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ ഇടപെടലിനൊടുവിൽ ചങ്ങനാശേരി ഡിവൈ.എസ്.പി ഇവരെ കടത്തിവിടാൻ പോലീസിന് നിർദ്ദേശം നല്കി . തുടർന്നാണ് ബാങ്ക് തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.