
ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന; നടപടി പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ
സ്വന്തം ലേഖിക
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നു.
പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയില്‍ പൊലീസാണ് പരിശോധന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തുന്നത്.
വെള്ളയില്‍ സിഐ ബാബുരാജ് , നടക്കാവ് സി.ഐ ജിജീഷ് ടൗണ്‍ എസ്‌ഐ വി.ജിബിന്‍, എ.എസ്‌ഐ ദീപകുമാര്‍, സിപിഒമാരായ ദീപു.പി, അനീഷ്, സജിത.സി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ബിജിത്ത് എല്‍.എ തഹസില്‍ദാര്‍ സി.ശ്രീകുമാര്‍, പുതിയങ്ങാടി വില്ലേജ് ഓഫീസര്‍ എം.സാജന്‍ എന്നിവരടങ്ങിയ സംഘമാണ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയത്.
കോഴിക്കോട് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.
അതേസമയം പരിശോധനയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍ അറിയിച്ചു. ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സംവിധാനങ്ങളും ഇക്കാര്യത്തില്‍ പൊലീസുമായി സഹകരിക്കുന്നുണ്ട്.
ഓഫീസിലെ എല്ലാ സംവിധാനങ്ങളും പരിശോധിക്കാന്‍ പൊലീസിനെ അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിശോധന തീരുന്നത് വരെ ഓഫീസിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുന്നതിലെ പ്രതിഷേധം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം മുതല്‍ ഏഷ്യാനെറ്റ് ന്യൂസിനെ പൂട്ടുമെന്ന തരത്തില്‍ പിവി അന്‍വര്‍ എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. പിന്നാലെ നിയമസഭയില്‍ ഇതു സംബന്ധിച്ച് ഒരു ചോദ്യം വരുന്നു. ശേഷം എംഎല്‍എ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തൊട്ടടുത്ത ദിവസം പൊലീസ് കേസെടുക്കുകയും പിന്നാലെ ഏഷ്യാനെറ്റ് ന്യൂസില്‍ പൊലീസെത്തി പരിശോധന നടത്തുകയുമാണ് ചെയ്തത്.
ഗുരുതര സ്വഭാവമുള്ള പല കേസുകളിലും കാണിക്കാത്ത അതിവേഗം ഈ കേസില്‍ പൊലീസില്‍ കാണിക്കുന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്. പി വി അന്‍വര്‍ എംഎല്‍എയുടെ ഭൂമി കൈയ്യേറ്റവും തടയണ നിര്‍മ്മാണവും ആഫ്രിക്കയിലേക്കുള്ള യാത്രയും അടക്കം വിവിധ സംഭവങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുന്നു.