
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ വി ആര്‍ അരുണ്‍ കുമാറിനെ ആദരിച്ച് കേരള പൊലീസ്. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കേരള പൊലീസിന്‍റെ വക ട്രോഫിയും സമ്മാനിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അരുൺകുമാർ 2007ല്‍ സിവില്‍ പൊലീസ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ചു. 2019ല്‍ എസ്‌ഐ പരീക്ഷയില്‍ വിജയിച്ചു. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് സ്റ്റേഷനില്‍ എസ്‌ഐ ആയി ചാര്‍ജെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയയാള്‍ എസ്‌ഐയെ വാള്‍ ഉപയോഗിച്ചു വെട്ടി പരുക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അരുണിന്റെ ധീരത നാടറിഞ്ഞത്. സംഭവത്തില്‍ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതന്‍ (48) പിടിയിലായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് പെട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തില്‍ വരുമ്പോഴായിരുന്നു സംഭവം.
പിന്നാലെ സ്കൂട്ടറിലെത്തിയ പ്രതി, പാറ ജംഷ്നില്‍ വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ അരുണിനെ വാള്‍ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ വിരലുകള്‍ക്ക് പരിക്കേറ്റു. ബലപ്രയോഗത്തിലൂടെ അരുണ്‍ തന്നെയാണു പ്രതിയെ പിടികൂടിയത്.