play-sharp-fill
ആർട്ടിക്കിൾ 370ഉം, കാശ്മീർ വിഭജനവും പൂർത്തിയായി: ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ; കാശ്മീരിൽ സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണം പൂർണമായും ഏറ്റെടുത്ത് കേന്ദ്രം

ആർട്ടിക്കിൾ 370ഉം, കാശ്മീർ വിഭജനവും പൂർത്തിയായി: ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ; കാശ്മീരിൽ സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണം പൂർണമായും ഏറ്റെടുത്ത് കേന്ദ്രം

സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണ്ണായകമായ ആർട്ടിക്കിൾ 370 പിൻവലിക്കുകയും, കാശ്മീരിനെ വിഭജിക്കുകയും ചെയ്തതിനു പിന്നാലെ മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള കാശ്മീർ നേതാക്കളെ തടങ്കലിൽ പാർപ്പിച്ച് കേന്ദ്ര സർക്കാർ.
കാശ്മീരിനെ വിഭദജിക്കാനുള്ള ബിൽ രാജ്യ സഭയും പാസാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ കർശന നടപടികൾക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയതപ്പോൾ 61 പേർ എതിർത്ത് രംഗത്ത് എത്തി. ഇതിനിടെ കാശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ചതിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. അതേസമയം ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് താത്കാലികമാണെന്നും സമാധാനം പുനഃസ്ഥാപിച്ചശേഷം പൂർണ സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിൻമേൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.
കാശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ ജമ്മു കാശ്മീരിൽ നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. എന്നാൽ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഇതുവരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. സെൻസസ് പ്രകാരം 2.74 ലക്ഷമാണ് മാത്രമാണ് ലഡാക്കിലെ ജനസംഖ്യ. ലഡാക്കിലെ ജനങ്ങൾ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് വർഷങ്ങളായി ആവശ്യമുന്നയിക്കാറുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്. ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. അതേ സമയം ഇന്ത്യ ചൈനീസ് പടയെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. പാൻഗോങ് തടാകക്കരയിൽ ഇന്ത്യ-ചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനയുടെ ഭാഗവുമാണ്.
ഇതിനു പിന്നാലെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള,മെഹ്ബൂബ മുഫ്തി എന്നിവർ അറസ്റ്റിലായി.ഞായറാഴ്ച രാത്രി മുതൽ വീട്ടുതടങ്കലിലായിരുന്നു ഇവർ. കരുതൽ തടങ്കലിൽ വെക്കാനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
ആർട്ടിക്കിൾ 370 പിൻവലിച്ചതിന് പിന്നാലെക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടിയാണ് ഇവരെ തടങ്കലിൽ വെക്കുന്നതെന്നാണ് വിവരം. ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാൻ ഉത്തരവിട്ടത്.കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്നുവെന്നും സമീപകാല പ്രവർത്തനങ്ങൾ ക്രമസമാധാന തകർച്ചയിലേക്ക് നയിച്ചേക്കാമെന്നും കരുതൽ തടങ്കലിലെടുക്കാനുള്ള ഉത്തരവിൽ പറയുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ആർട്ടിക്കിൾ 370 എടുത്തുമാറ്റിയ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെ രാത്രിയോടെ ജമ്മു കശിമീരിനെ രണ്ട് കേന്ദ്രഭരണ പ്രഗദേശങ്ങളാക്കുന്ന ബില്ല് രാജ്യസഭയിൽ കേന്ദ്രസർക്കാർ പാസാക്കുകയും ചെയ്തു.