
വാഷിങ്ടണ്‍: കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി, സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചു ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ അമേരിക്കയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്‌സസ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബാംഗങ്ങളാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് വീട്ടിലെത്തി മനോജിനെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധവും പൊലീസ് കസ്റ്റഡിയിലെടുത്തു.
മനോജിന്റെ മാനസിക നിലയും കുടുംബവുമായുള്ള പ്രശ്നങ്ങളുമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വീട് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തീവെപ്പ് ശ്രമത്തിനും കുടുംബാംഗത്തെ ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസുകള്‍ മനോജിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ മനോജിന് തടവില്‍ നിന്ന് പുറത്തിറങ്ങാൻ 1,03,500 ഡോളർ ബോണ്ടായി കെട്ടിവെക്കണം. വാസസ്ഥലത്തിന് തീവെക്കാനുള്ള ശ്രമം ആരോപിച്ച് ചുമത്തിയ കേസിലാണ് ഒരു ലക്ഷം ഡോളർ ബോണ്ട് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയില്‍ 90 ലക്ഷം രൂപയോളം വരും ഈ തുക. കുടുംബാംഗത്തെ ഭീഷണിപ്പെടുത്തിയ കുറ്റത്തിലാണ് 3500 ഡോളർ ബോണ്ട് നിശ്ചയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


