
കൊച്ചി: നെടുമ്പാശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അനിത മരിച്ചത്. തുടര്‍ന്ന് മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു.
എന്നാൽ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞപ്പോഴാണ് അനിതയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദനം. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം.
അമ്മയെ മകൻ ശരീരത്തിലാകമാനം മർദിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. മകന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


