
സ്വന്തം ലേഖകൻ
വാളയാര്‍: ഭാര്യ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ മകന്‍ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് വീണ്ടും അകത്താക്കി.
കഞ്ചിക്കോട് വല്ലടി സ്വദേശി എം.ദേവനെയാണ് (48) മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ദേവന്റെ മകന്‍ വിഷ്ണുവിനെ (20) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഒരു മാസം മുന്‍പാണ് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017ലാണ് ദേവന്റെ ഭാര്യ ശകുന്തള ട്രെയിന്‍ ഇടിച്ചു മരിച്ചത്. ദേവന്റെ മാനസിക – ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ശകുന്തള ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ വിചാരണ ഈ മാസം ആരംഭിക്കാനിരിക്കെയാണു കേസിലെ മുഖ്യസാക്ഷിയായ വിഷ്ണുവിന്റെ മരണം.
സാക്ഷി പറയരുതെന്നാവശ്യപ്പെട്ടു മകനെ ദേവന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണു ദേവനെ അറസ്റ്റ് ചെയ്തത്.