
തിരുവനന്തപുരം: ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിൽ.
ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകുന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്.
ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തിരുമാനം. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ചാണ് നിയമനം നൽകുന്നവെന്നാണ് ഉത്തരവ്. ഇതാദ്യമാമാണ് ശരീര സൗന്ദര്യ മത്സര വിജയികളെ പൊലീസിൽ നേരിട്ട് നിയമിക്കുന്നത്. അതും ഗസറ്റഡ് തസ്തികയിൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ എം. ശ്രീശങ്കറിന് ആംഡ് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകണമെന്ന പൊലിസ് മേധാവിയുടെ ശുപാർശ ഗസ്റ്റഡ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയപ്പോഴാണ് ശരീര സൗന്ദര്യ മത്സര വിജയികള്‍ക്കുള്ള പരിഗണന. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്ക് മേയ് മാസത്തിലെ ആദ്യ ഒഴിവുകളിൽ ഇരുവരെയും നിയമിക്കണമെന്നാണ് ഉത്തരവ്.
ഇതോടെ ഇന്‍സ്പെക്ടര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം കാത്തു നില്‍ക്കുന്നവരും അവസരവും നഷ്ടമാകും. സേനയിൽ അമര്‍ഷം ഉയരുമ്പോൾ പഞ്ചായത്ത് വോളിബോള്‍ ടൂര്‍ണമെന്റിൽ പങ്കെടുത്ത കണ്ണൂര്‍ സ്വദേശിക്കും പൊലീസ് നിയമനം നൽകാൻ നീക്കം നടക്കുന്നു. പണിയാകുമെന്ന് കണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ റിക്രൂട്ട്മെന്റ് നടത്താൻ മടിക്കുകയാണ്.