അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് ഇന്ന് സൈന്യമെത്തും; വെല്ലുവിളിയായി മഴയും മണ്ണിടിച്ചിലും തുടരുന്നു; നദിയിലേക്ക് ഇടിഞ്ഞു വീണ മണ്ണിനടിയില്‍ ലോറിയുണ്ടോ എന്നും പരിശോധന

Spread the love

കാർവാർ: ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കില്‍ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിന് ഇന്ന് സൈന്യമെത്തും.

ഇന്നലെ രാത്രി എട്ടരയോടെ അവസാനിപ്പിച്ച രക്ഷാ ദൗത്യം ഇന്നു രാവിലെ ആറരക്ക് പുനരാരംഭിക്കും. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ നിയോഗിക്കണമെന്ന അർജുന്റെ കുടുംബത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെയാണ് കർണാടക സർക്കാർ കരസേനയുടെ സഹായം തേടിയത്.

മഴയും മണ്ണിടിച്ചിലും തുടരുന്നതാണ് രക്ഷാപ്രവർത്തനത്തില്‍ നേരിടുന്ന വെല്ലുവിളി. കുന്നില്‍ വിള്ളലുകള്‍ ഉള്ളതിനാലും പ്രദേശമാകെ മഴയില്‍ കുതിർന്നു കിടക്കുന്നതിനാലും വീണ്ടും ഇടിയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മെല്ലെയാണ് മണ്ണ് നീക്കം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിഞ്ഞ ഭാഗത്തു നിന്ന് റോഡിലേക്ക് നീരൊഴുക്കു തുടരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ലോറി നദിയില്‍ വീണോ എന്നറിയാ‍ൻ നാവിക സേനയുടെ നേതൃത്വത്തിലും പരിശോധന നടത്തിയെങ്കിലും വിഫലമായി.

നദിയിലേക്ക് ഇടിഞ്ഞു വീണ മണ്ണിനടിയില്‍ ലോറിയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സൂറത്ത്കല്‍ എൻ‍ഐടിയില്‍ നിന്നുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉള്‍പ്പെടെ ഉപയോഗിച്ച്‌ പരിശോധിച്ചെങ്കിലും ലോറിയെക്കുറിച്ച്‌ കൃത്യമായ സൂചന ലഭിച്ചില്ല.