
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനഃരാരംഭിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. കോഴിക്കോട് എം പി എംകെ രാഘവൻ, മഞ്ചേശ്വരം എം എൽ എ എകെഎം അഷ്റഫ് എന്നിവരും ഒപ്പമുണ്ടാകും. ബംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക.
തെരച്ചിലിന് ഡ്രഡ്‌ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദ്ദേശം നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവ് വരും എന്നായിരുന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികൾ വേഗത്തിൽ ആക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടും.
മഴയ്‌ക്ക് ശമനം ഉള്ളതിനാലും പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞതിനാലും തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നേരത്തെ കേരളത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാംഘട്ട തെരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് ലോറിയുടെ ചില ഭാഗങ്ങൾ കണ്ടെത്താനും സാധിച്ചു. അതിനാൽ തന്നെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ ഊർജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. ഡ്രഡ്‌ജിംഗ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ വാഹനം ലഭിക്കൂ. ഡ്രെഡ്‌ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ.
ഈ സാഹചര്യത്തിലാണ് അർജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണുന്നതെന്ന് ജിതിൻ പറഞ്ഞു. ദൗത്യം പുനഃരാരംഭിക്കാൻ വൈകുന്നതിൽ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു. ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരിൽ പനവേൽ -കന്യാകുമാരി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുന്നതും അർജുനെ കാണാതാകുന്നതും. 15ന് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അർജുൻ.