സ്വന്തം ലേഖിക
ഇടുക്കി: ചിന്നക്കനലില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ എന്ന കാട്ടന തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ്.
തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അപ്പുറം തമിഴ്നാട് വന മേഖല വരെ കൊമ്പന്‍ സഞ്ചരിച്ചു. ഇതിനിടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളില്‍ രണ്ടെണ്ണം വയനാട്ടിലേക്ക് മടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ചെ ലഭിച്ച സിഗ്നല്‍ അനുസരിച്ച് അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു. ഇവിടെ നിന്നും തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് സഞ്ചരിക്കുന്നതായും സിഗ്നലില്‍ സൂചനയുണ്ടായിരുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാലും കൊടും വനത്തിനുള്ളിലായതിനാലും സിഗ്നലുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. അതിനാല്‍ വനംവകുപ്പിൻ്റെ മൂന്ന് സംഘങ്ങള്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ അരിക്കൊമ്പനായി നിരീക്ഷണം നടത്തുന്നുണ്ട്.
എന്നാല്‍ നേരിട്ട് കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മയക്കുവെടിയേറ്റതിൻ്റെയും ലോറിയില്‍ സഞ്ചരിച്ചതിൻ്റെയും ക്ഷീണമുള്ളതിനാല്‍ അധികദൂരം സഞ്ചരിക്കാനിടയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.