
സ്വന്തം ലേഖകൻ
കമ്പം: കുമളി തേനി ദേശീയപാത മുറിച്ചുകടന്ന് കമ്പം ടൗണിലെത്തിയ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു. മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. ഇക്കുറി തമിഴ്നാട്ടിലാണെന്നു മാത്രം.
ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടി വെക്കാനായി ദൗത്യസംഘം സ്ഥലത്തേക്ക് എത്തുന്നു. ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റെ ഓപ്പറേഷൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിക്കൊമ്പനെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെ കമ്പത്ത് എത്തിച്ചു. ആനയെ കമ്പത്തു നിന്നും എട്ടു കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. അരിക്കൊമ്പൻ ഇന്നലെ ചുരുളിപ്പെട്ടിയിൽ ഒരു ഗേറ്റ് കുത്തിമറിച്ചിട്ടു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം മേഖലയിൽ അരിക്കൊമ്പൻ ദൗത്യം 2.0 പ്രമാണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി ഉൾക്കാട്ടിലേക്ക് അയക്കാനാണ് തീരുമാനം.
അരിക്കൊമ്പൻ കേസിലെ കേരള ഹൈക്കോടതി വിധികൾ തമിഴ്നാട് സർക്കാരിനോ തമിഴ്നാടു വനംവകുപ്പിനോ ബാധകമല്ലെന്നു നിയമവിദഗ്ദ്ധർ പറയുന്നു. മയക്കുവെടിവച്ചു പിടികൂടി ആനക്കൂട്ടിൽ അടയ്ക്കരുത്, റേഡിയോ കോളർ ഘടിപ്പിച്ചു ഉൾക്കാട്ടിലേക്കു കയറ്റിവിടണം, ഇതിനുശേഷവും ആന എവിടെയുണ്ടെന്നു നിരീക്ഷണം തുടരണം തുടങ്ങിയ ഹൈക്കോടതി നിർദേശങ്ങളിൽ തമിഴ്നാടു സർക്കാരിനു തീരുമാനമെടുക്കാം. ഈ സാഹചര്യത്തിലാണ് മയക്കു വെടിവയ്ക്കുന്നത്. അതിവേഗ ദൗത്യ പൂർത്തീകരണമാണ് ലക്ഷ്യമിടുന്നത്.
നേരത്തെ കേരളംവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ജനവാസ കേന്ദ്രത്തിലിറങ്ങിയിരുന്നു. ജനവാസ മേഖലയിൽ രാവിലെ ആറോടെയാണ് ആന എത്തിയത്. തെരുവിൽ ആനയെ കണ്ടതോടെ വാഹനങ്ങളിലും അല്ലാതെയും നാട്ടുകാർ കുതിച്ചെത്തി. ജനവാസ മേഖലയിൽനിന്ന് തുരത്താനായി പിന്നീട് ശ്രമം. ഇടുങ്ങിയ വഴിയിലൂടെ നീങ്ങിയ അരിക്കൊമ്പന് പുറത്തുകടക്കാൻ വഴിയറിയാതെ ഏറെനേരം തിരക്കേറിയ തെരുവിലൂടെത്തന്നെ ചുറ്റിനടന്നു.
ആന തെരുവിലെത്തിയതോടെ തുരത്താൻ വനപാലകരുടെ സംഘവും പൊലീസും രംഗത്തെത്തി. തെരുവിലൂടെ നീങ്ങുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കമ്പം സ്വദേശി മുരുകന്റെ ഓട്ടോറിക്ഷ, വനംവകുപ്പിന്റെ വാഹനം, ഒരു ബൈക്ക് എന്നിവ തകർത്തു. ജനങ്ങൾ കൂട്ടംകൂടി ആനക്ക് പിന്നാലെ ശബ്ദമുയർത്തി നീങ്ങിയത് പ്രശ്നങ്ങൾക്കിടയാക്കിയതോടെ കലക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നീട് തിരക്കേറിയ കമ്പം നന്ദഗോപാലൻ തെരുവ്, കൃഷ്ണപുരം, ഉഴവർ ചന്തഭാഗങ്ങളിലൂടെ ഏറെനേരം ചുറ്റിയശേഷമാണ് ആന പട്ടണത്തിനു പിന്നിലുള്ള തെങ്ങിൻതോപ്പിലേക്ക് കയറി.
ഇന്നലെ രാവിലെ 6 മുതൽ കമ്പം ടൗണിൽ നടന്നത് അരിക്കൊമ്പന്റെ ‘ഗജ’ജെല്ലിക്കെട്ട്. തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റു. മയക്കുവെടി വച്ചശേഷം പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും അരിക്കൊമ്പനെ മാറ്റുക. മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു വീണ്ടും ജനവാസമേഖലയിലിറങ്ങിയത്; ഇക്കുറി തമിഴ്നാട്ടിലാണെന്നു മാത്രം.
കുമളി തേനി ദേശീയപാത മുറിച്ചുകടന്ന് കമ്പം ടൗണിലെത്തിയ കൊമ്പനെ ഓട്ടോ ഡ്രൈവർമാരാണ് ആദ്യം കണ്ടത്. കഴുത്തിലെ വലിയ ബെൽറ്റിൽ തൂക്കിയിട്ടിരുന്ന റേഡിയോ കോളർ തിരിച്ചറിയാൻ സഹായകരമായി. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ടൗണിലുണ്ടായിരുന്നവർ ചിതറിയോടി.
ആളുകൾ കൂക്കുവിളിയും മണ്ണു വാരിയേറും തുടങ്ങിയതോടെ വിളറിപിടിച്ച കൊമ്പൻ, ഓട്ടോറിക്ഷ തട്ടി ഓടയിലേക്കിട്ടു. നടന്നുപോകുന്നതിനിടെ ജലസംഭരണി തകർത്ത് വെള്ളം കുടിച്ചു. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പാൽരാജിനെ തുമ്പിക്കൈ കൊണ്ടു തട്ടി നിലത്തിട്ടു. പരുക്കുകളോടെ പാൽരാജ് ആശുപത്രിയിലാണ്. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ ആകാശത്തേക്കു വെടിവച്ചതോടെ വിരണ്ട ആന രാവിലെ ഒൻപതോടെ സമീപത്തെ പുളിത്തോട്ടത്തിലേക്കു കയറി. പിന്നാലെ, പ്രധാന പാതകളും ഇടവഴികളും പൊലീസ് വലിയ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തി അടച്ചു. അരിക്കൊമ്പൻ കാട്ടിൽനിന്നു വന്ന വഴിമാത്രം തിരിച്ചുപോകുന്നെങ്കിൽ പൊയ്ക്കോട്ടെ എന്ന കണക്കുകൂട്ടലിൽ തുറന്നിട്ടു.
ശാന്തനാക്കി നിർത്താൻ വനംവകുപ്പ് തെങ്ങോലയും വാഴക്കുലയും പ്ലാവിലയും മറ്റും എത്തിച്ചെങ്കിലും അരിക്കൊമ്പൻ സ്വീകരിച്ചില്ല. തീറ്റയെത്തിച്ച മണ്ണുമന്തിയന്ത്രത്തിനു കേടുവരുത്തുകയും ചെയ്തു. കുരച്ചെത്തിയ നായക്കൂട്ടത്തെയും വിരട്ടിയോടിച്ചു. ഇതിനിടെ ഒരാൾ ഡ്രോൺ പറത്തിയതോടെ അസ്വസ്ഥനായ അരിക്കൊമ്പൻ പുളിത്തോട്ടത്തിനു പുറത്തേക്കോടി. ആകാശത്തേക്ക് നിറയൊഴിച്ചിട്ടും ആന അടങ്ങാതായതോടെ ഉദ്യോഗസ്ഥരടക്കം ചിതറിയോടി. കമ്പം എംഎൽഎ എൻ.രാമകൃഷ്ണന്റെ വീടിനടുത്തുള്ള തെരുവിൽ വരെ ആനയെത്തിയതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഷയത്തിൽ ഇടപെട്ടിരുന്നു. മയക്കുവെടിക്കുള്ള വനംവകുപ്പിന്റെ ഉത്തരവും അതിവേഗമിറങ്ങി.



