കമ്പം ബൈപ്പാസ് റോഡ് മറികടന്ന് അരിക്കൊമ്പൻ; വനമേഖലയിലേയ്ക്ക് നീങ്ങുന്നത് നിരീക്ഷിച്ച് വനംവകുപ്പ്; അരിക്കൊമ്പനെ നാളെ മയക്കുവെടി വെച്ചേക്കും

Spread the love

സ്വന്തം ലേഖകൻ

കമ്പം: ജനങ്ങളിൽ പരിഭ്രാന്തി പരത്തിയ കാട്ടാന അരിക്കൊമ്പന്‍ വനമേഖലയിലേയ്ക്ക് നീങ്ങുന്നു. കമ്പം ബൈപ്പാസ് റോഡ് മറികടന്ന അരിക്കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടകൂടി മേഘമല വന മേഖലയിലേയ്ക്ക് മാറ്റാന്‍ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു.

ദൗത്യം നടപ്പിലാക്കാനായി മൂന്നു മേഖലകൾ‌ കണ്ടെത്തിയിട്ടുണ്ട്. മേഘമല സിസിഎഫ് ന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്ന് കുങ്കിയാനകളും പാപ്പാന്‍മാരും മയക്കുവെടി വിദഗ്ധരും ഡോക്ടര്‍മാരും ടീമിലുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം, ലോവര്‍ ക്യാമ്പ് വന മേഖലയില്‍ ആയിരുന്ന അരികൊമ്പന്‍ ഇന്ന് രാവിലെയാണ് ഗൂഢല്ലൂര്‍ കടന്ന് കമ്പത്ത് എത്തിയത്. നഗരത്തിലെ നിരത്തില്‍ ആന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ഓട്ടോറിക്ഷ അടക്കം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ആനയെ വരുന്നത് കണ്ട് ഓടി മാറുന്നതിനിടെ ഒരാള്‍ക്ക് പരുക്കേറ്റു.

ജനവാസമേഖലയിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവ്. അരിക്കൊമ്പനെ നാളെ മയക്കുവെടി വയ്ക്കുമെന്നാണ് വിവരം. വനത്തിലേക്ക് തന്നെ ആനയെ തുരത്താനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലവിലെ തീരുമാനം. ഇതിനായി കോയമ്പത്തൂരില്‍ നിന്നും രണ്ട് കുങ്കിയാനകളെ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ ടോപ് സ്ലിപ്പില്‍ നിന്ന് ഇന്ന് രണ്ട് കുങ്കിയാനകളെയാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്ന കമ്പത്ത് എത്തിക്കുക. സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പത്തെത്തുക.