
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി ചുമതലയേറ്റു ; സത്യപ്രതിജ്ഞ മലയാളത്തിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം : കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലായിരുന്നു ആരിഫിന്റെ സത്യപ്രതിജ്ഞ.
കേരളത്തിന്റെ 22-മത് ഗവർണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാൻ. മുൻകേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാൻ യുപി സ്വദേശിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു. സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് പി സദാശിവത്തിന്റെ പിൻഗാമിയായിട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരൺസിംഗിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പൊതുപ്രവർത്തനത്തിന്റെ തുടക്കം. പിന്നീട് കോൺഗ്രസിലെത്തി. രാജീവ് ഗാന്ധി മന്ത്രിയായിരുന്നു. മുസ്ലിം വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട് രാജീവുമായുണ്ടായ തർക്കത്തെത്തുടർന്ന് കോൺഗ്രസ് വിട്ടു.
തുടർന്ന് ജനതാദളിലെത്തിയ ആരിഫ് മുഹമ്മദ് ഖാൻ വി പി സിംഗ് സർക്കാരിൽ വ്യോമയാനമന്ത്രിയായി. പിന്നീട് ബിഎസ്പിയിൽ ചേക്കേറിയ അദ്ദേഹം അവിടെ നിന്നും ബിജെപിയിലെത്തി. 2007 ൽ ബിജെപി വിട്ടെങ്കിലും മോദി പ്രധാനമന്ത്രിയായതോടെ, ബിജെപിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.