മെസ്സിപ്പട പണിതുടങ്ങി മക്കളേ,അഞ്ചടിച്ച് അർജന്റീന; സൗഹൃദ മത്സരത്തിൽ 5–0ന് യുഎഇയെ തോൽപിച്ചു.കളിയിലുടനീളം മിന്നി നിന്നത് ടീമിന്റെ ഒത്തിണക്കം.വലിയ പ്രതീക്ഷയിൽ ആരാധകർ.

Spread the love

മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ആരാധകർക്കായി അർജന്റീന കാത്തുവച്ചത് പഞ്ചാമൃത മധുരം. ജൂലിയൻ അൽവാരസ് 17–ാം മിനിറ്റിൽ തുടങ്ങിവച്ചു. മത്സരം കൃത്യം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ജോവോക്വിൻ കോറയ പൂർത്തിയാക്കി. ലോകകപ്പിനു മുൻപുള്ള അവസാന സൗഹൃദ മത്സരത്തിൽ, ആതിഥേയരായ യുഎഇയ്ക്കെതിരെ 5–0 വിജയം ആഘോഷിച്ച് ലയണൽ മെസ്സിയും സംഘവും ഖത്തറിലേക്ക്.
അർജന്റീനയ്ക്കു വേണ്ടി എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ മെസ്സി പിന്തുണ നൽകി. അൽവാരസ്, കോറയ എന്നിവർ ഓരോ ഗോൾ വീതം നേടി.

video
play-sharp-fill

17–ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് അൽവാരസ് അർജന്റീനയെ മുന്നിലെത്തിച്ചത്. ബോക്സിന്റെ മധ്യഭാഗത്തുനിന്ന് അൽവാരസിന്റെ വലംകാൽ ഷോട്ട് വലയുടെ ഇടതു മൂലയിൽ കയറി. 25, 36 മിനിറ്റുകളിലായിരുന്നു ഡി മരിയയുടെ ഗോളുകൾ. ആദ്യത്തേത് മാർക്കോസ് അക്കുനയുടെ ക്രോസിൽനിന്നും രണ്ടാമത്തേത് അലക്സിസ് മക്ആലിസ്റ്ററിന്റെ അസിസ്റ്റിൽനിന്നും. ഇടവേളയ്ക്ക് ഒരു നിമിഷം മുൻപ് മെസ്സിയുടെ വലംകാൽ ഷോട്ടിൽ നിന്ന് ഗോൾ പിറന്നപ്പോൾ അതിനു പിന്തുണയായത് ഡി മരിയ. 60–ാം മിനിറ്റിൽ റോഡ്രിഗോ ഡിപോളിന്റെ സഹായത്തോടെ ജോവോക്വിൻ കോറയ അഞ്ചാം ഗോളും നേടി.