സ്വന്തം ലേഖകൻ
ഇടുക്കി: വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. ദേവികുളം താലൂക്കില്‍ വട്ടവട കോവിലൂര്‍ വില്ലേജ് ഓഫീസറായ സിയാദിനെയും വില്ലേജ് അസിസ്റ്റന്റ് അനീഷിനെയുമാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇടുക്കി-കോട്ടയം സംയുക്ത വിജിലന്‍സ് സ്‌ക്വാഡ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്നും 1,20,000 രൂപയും പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി വട്ടവട വില്ലേജ് ഓഫീസര്‍ ഇരുമ്പുപാലം സ്വദേശി സിയാദ് എം എം, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ചേര്‍ത്തല സ്വദേശി അനീഷ് പി ആര്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ യുവാവിനോട് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. വട്ടവട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും യൂക്കാലിപ്‌സ്, ഗ്രാന്റിസ് മരങ്ങള്‍ വിലയ്ക്കുവാങ്ങിയത് വെട്ടിക്കൊണ്ടു പോകുന്നതിന് പാസ് അനുവദിച്ചു കിട്ടുന്നതിന് പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ പാസ് അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് അപേക്ഷയില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും പാസ് അനുവദിക്കുന്നതിന് നിയമാനുസൃത ഫീസിനൊപ്പം ഒരു ലക്ഷം രൂപ വില്ലേജ് ഓഫീസര്‍ക്കും 20000 രൂപ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ്മാര്‍ക്കും കൈക്കൂലിയായി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
50,000 രൂപ ആദ്യഗഡുവായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ മൊത്തം തുകയും ഒരുമിച്ച് വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിയുമായി യുവാവ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആര്‍.രവികുമാറിന്റെ നേതൃത്ത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ജയകുമാര്‍. എസ്, ബി മഹേഷ് പിള്ള. എസ്‌ഐ മാരായ സന്തോഷ്.കെ.എന്‍., ഷാജി.കെ.എന്‍, ജെയിംസ് ആന്റണി, പ്രസന്നകുമാര്‍. പി.എസ്, ടി. കെ അനില്‍കുമാര്‍. എഎസ്‌ഐ മാരായ ബിജു വര്‍ഗ്ഗീസ്, തുളസീധരകുറുപ്പ്, സ്റ്റാന്‍ലി തോമസ്, ഷാജികുമാര്‍ വി.കെ, എസ് സി പി ഒ മാരായ സുരേന്ദ്രന്‍. പി ആര്‍, റഷീദ് കെ യു, അജയചന്ദ്രന്‍, സന്ദീപ് ദത്തന്‍ എന്നിവര്‍ പങ്കെടുത്തു.