
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന ‘ആര്‍ദ്രം ആരോഗ്യം’പരിപാടിക്ക് ഇന്ന് തുടക്കമായി.സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും സന്ദര്‍ശനം നടത്തുന്നത്.
ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി ആശുപത്രികളാണ് സന്ദര്‍ശനം നടത്തുന്നത്. അതിന്റെ ഭാഗമായി കോട്ടയം ജില്ലാ ആശുപത്രിയിലും മന്ത്രിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ഇന്ന് വൈകിട്ട് സന്ദർശനം നടത്തി. ഒക്ടോബര്‍ അവസാനത്തോടെ ആശുപത്രികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതത് ജില്ലകളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പമുണ്ടാകും. ഓരോ ആശുപത്രയിലും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. എല്ലാ ദിവസവും വൈകുന്നേരം എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗവും ജില്ലയില്‍ നടക്കും.
ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം മിഷൻ ലക്ഷ്യങ്ങള്‍ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ദ്രം മാനദണ്ഡങ്ങള്‍ പ്രകാരം സ്പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് ആശുപത്രി തലം മുതലാണ് തുടങ്ങുന്നത്. നിലവില്‍ നല്കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക തുടങ്ങിയവ സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.