
മലപ്പുറം: തർക്ക വിഷയങ്ങളില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സൂചന നല്‍കി കോണ്‍ഗ്രസും പി.വി. അൻവറും. അൻവറുമായുള്ള ചർച്ചയില്‍നിന്ന് എ.ഐ.സി.സി സംഘടന സെക്രട്ടറി കെ.സി.
വേണുഗോപാല്‍ പിൻമാറി. അൻവർ ചർച്ചക്കായി കോഴിക്കോട്ടെത്തിയെങ്കിലും കാണാൻ കെ.സി. വേണുഗോപാല്‍ തയാറായില്ല.
അതേസമയം, നിലമ്ബൂരില്‍ തൃണമൂല്‍ ഒറ്റക്ക് മത്സരിക്കുന്നതിന്‍റെ സൂചന നല്‍കി അൻവറിന് വേണ്ടി മണ്ഡലത്തില്‍ ഫ്ലക്സ് ബോർഡുകള്‍ ഉയരുകയും ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് ബുധനാഴ്ച രണ്ടാംതവണയും നടത്തിയ അനുരഞ്ജന നീക്കമാണ് ഇരുപക്ഷത്തിന്‍റെയും കടുത്ത നിലപാടുകളില്‍ തട്ടി പാളിയത്.
നിലമ്ബൂരില്‍ തിരിച്ചടിയുണ്ടായാല്‍ പോലും അൻവറിന്‍റെ വിലപേശലുകള്‍ക്ക് പരിധിവിട്ട് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയെന്നാണ് സൂചന.
ചൊവ്വാഴ്ച രാത്രി ലീഗ് നേതാക്കളുെടെ മധ്യസ്ഥതയില്‍ നിലമ്ബൂരില്‍ ചർച്ച തുടർന്നെങ്കിലും അൻവറിനെ അനുനയിപ്പിക്കാവുന്ന ഫോർമുല രൂപപ്പെട്ടിരുന്നില്ല. യു.ഡി.എഫില്‍ അസോസിയേറ്റ് മെമ്ബർ പദവിക്കപ്പുറം ഉറപ്പുകളൊന്നും നല്‍കാൻ കോണ്‍ഗ്രസ് തയാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയസാധ്യതയുള്ള സീറ്റ് നല്‍കുന്നതും തർക്കവിഷയമായി. മധ്യസ്ഥരായ ലീഗ് നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാലും മയപ്പെടുന്നതിന്‍റെ സൂചന അദ്ദേഹം നല്‍കിയിരുന്നെങ്കിലും ബുധനാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തില്‍ അൻവർ കടുത്ത നിലപാടിലേക്ക് പോയി. വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട അൻവർ, കെ.സി. വേണുഗോപാല്‍ അടക്കം മറ്റ് നേതാക്കളെ പുകഴ്ത്തി.
ഇത് സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡന്‍റ് തന്നെ ഇതിനെതിരെ പ്രസ്താവനയിറക്കി. അൻവർ പറയുന്നതിനെല്ലാം മറുപടി വേണ്ടെന്നും തലേദിവസം പറഞ്ഞതില്‍നിന്ന് ഒരു മാറ്റവുമില്ലെന്നും സതീശനും മറുപടി നല്‍കി.
പിന്നാലെ കെ. സുധാകരൻ അൻവറിനുവേണ്ടി രംഗത്തിറങ്ങി. അൻവറിനെ ഒപ്പം നിർത്തണമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും തുറന്നടിച്ചു. ഇതോടെ, അൻവർ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ കലഹം പുറത്തുചാടി. പ്രശ്നം നിലമ്ബൂരിലെ പ്രചാരണത്തെ ബാധിക്കുന്ന നിലയിലേക്ക് വളരുമെന്ന നിലയിലെത്തി.
ലീഗ് ഇടപെട്ട് രണ്ടാമതും അനുനയ നീക്കം സജീവമാക്കിയെങ്കിലും അൻവറിന്‍റെ ഭീഷണികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി പ്രാപ്തമാണെന്നും വിഷയത്തില്‍ കൂടുതല്‍ ഇടപെടാനില്ലെന്നുമുള്ള നിലപാടിലേക്ക് കെ.സി എത്തിയതെന്നാണ് സൂചന.
അൻവറും കോണ്‍ഗ്രസും യോജിച്ചുപോകില്ലെന്ന സൂചന നല്‍കുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. അന്‍വര്‍ നിലപാട് തിരുത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്ന വി.ഡി. സതീശന്‍റ നിലപാടിനാണ് കെ.പി.സി.സിയില്‍ മൂൻതൂക്കം ലഭിച്ചത്. അതിനാല്‍ ഒരു പക്ഷെ, നിലമ്ബൂരില്‍ തൃണമൂല്‍ സ്ഥാനാർഥിയായി അൻവർ വരാനുള്ള സാധ്യത രൂപപ്പെടുകയാണ്.