
തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണം നടത്തിയപ്പോള്‍ അസോസിയേറ്റ് ഘടകകക്ഷികളായി ഉള്‍പ്പെടുത്തിയവരില്‍ പി.വി. അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനും സി.കെ.
ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്കും നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കുന്നതു പരിഗണനയില്‍. ഇരു പാർട്ടികള്‍ക്കും ഓരോ സീറ്റ് വീതമാകും വിട്ടു നല്‍കുക.
ഇതോടൊപ്പം യുഡിഎഫിന്റെ ഭാഗമായ ഫോർവേഡ് ബ്ലോക്കിനും സീറ്റ് നല്‍കണം. കോണ്‍ഗ്രസ് ഇപ്പോള്‍ മത്സരിക്കുന്ന 93 സീറ്റുകളില്‍ നിന്നാകും ഈ പാർട്ടികള്‍ക്കുള്ള സീറ്റുകള്‍ കണ്ടെത്തേണ്ടി വരിക. ഇതോടെ കോണ്‍ഗ്രസ് 2021ല്‍ മത്സരിച്ച സീറ്റുകളില്‍ നിന്ന് ഇത്തവണ എണ്ണം കുറയും.
ഇതോടൊപ്പം പ്രധാന ഘടകകക്ഷിയായ മുസ് ലിം ലീഗും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ നിര്യാണത്തെ തുടർന്നാണ് ഉഭയകകക്ഷി ചർച്ചകള്‍ രണ്ടു ദിവസം കൂടി നീട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.വി. അൻവറിനോട് കോഴിക്കോട് ബേപ്പൂർ സീറ്റില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാനാണ് ആവശ്യപ്പെടാൻ സാധ്യത. മലപ്പുറം താനൂർ സീറ്റും ആവശ്യപ്പെടുന്ന പട്ടികയിലുണ്ട്. അൻവറിന്റെ പാർട്ടി മൂന്നു സീറ്റാണ് യുഡിഎഫില്‍ ആവശ്യപ്പെടുക. സി.കെ. ജാനു വയനാട്ടിലെ സീറ്റുകളില്‍ ഒന്നാകും ആവശ്യപ്പെടുക. പട്ടിക വർഗ സംവരണ സീറ്റുകളില്‍ ഒന്ന് നല്‍കുന്നതാണ് പരിഗണനയിലുള്ളത്.
ഫോർവേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജനും സുരക്ഷിത സീറ്റുകളില്‍ ഒന്ന് നല്‍കേണ്ടി വരും. കൊല്ലം ജില്ലയിലെ സീറ്റുകളില്‍ ഒന്നാകും ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെടുക. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് മത്സരിക്കാൻ യുഡിഎഫ് നിർദേശിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പിന്മാറി.
മുസ്ലിം ലീഗുമായിട്ടാകും ആദ്യഘട്ട ഉഭയകകക്ഷി ചർച്ച നടക്കുക. 27 സീറ്റുകളിലാണ് ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. കേരള കോണ്‍ഗ്രസ് 10 സീറ്റിലും ആർഎസ്പി അഞ്ചിടത്തും 2021 ല്‍ മത്സരിച്ചിരുന്നു. മാണി സി. കാപ്പന്റെ എൻസിപി-കെ, സിഎംപി, ആർഎംപി തുടങ്ങിയ പാർട്ടികളും കഴിഞ്ഞ തവണ യുഡിഎഫില്‍ മത്സരിച്ചിരുന്നു.



