
സ്വന്തം ലേഖിക
പത്തനംതിട്ട: പെരുനാട്ടില്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ച 12കാരി അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തി.
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്. തലച്ചോറില്‍ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമെന്നാണ് കോട്ടയം ഐസിഎച്ച് ആശുപത്രി അധികൃതര്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ അഭിരാമിയുടെ മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. രാവിലെ ഒൻപതു മണിയോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചു. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
കോട്ടയം മെഡി. കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമി സെപ്തംബര്‍ അഞ്ചിനാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയത്. വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ അഞ്ചിന് ഉച്ചയ്ക്ക് 1.45ന് മരിച്ചു.
സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല.
തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.
എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. അഭിരാമിയുടെ കണ്ണിന് താഴെയേറ്റ ആഴത്തിലുള്ള മുറിവായിരിക്കാം ആരോഗ്യനില വഷളാകാന്‍ കാരണമെന്നും ഡോക്ടര്‍ പറയുന്നു.