റാഗിങ് കർശനമായി തടയുക ലക്ഷ്യം; എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിൽ; ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ടുനൽകാൻ ഉന്നതതലസമിതി രൂപവത്കരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Spread the love

കോഴിക്കോട്: റാഗിങ് കർശനമായി തടയുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ടുനൽകാൻ ഉന്നതതലസമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് സ്കൂൾവിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ ക്ലാർക്ക് കുറ്റക്കാരനാണെന്ന് കണ്ടതിനെത്തുടർന്ന് അയാൾക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ്. എറണാകുളം ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥി മെഹർ ജീവനൊടുക്കിയ സംഭവത്തിലും സ്കൂൾ മാനേജ്‌മെന്റ് മറുപടി നൽകിയിട്ടുണ്ട്.

റാഗിങ് റിപ്പോർട്ടുചെയ്തിട്ടും ചില അൺ എയ്ഡഡ്, എയ്ഡഡ് സ്കൂളുകൾ നടപടിയെടുക്കാതിരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ സർക്കാർ തക്കനടപടി സ്വീകരിക്കും. ചില പ്രധാനാധ്യാപകരും കണ്ടില്ലെന്ന് നടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം വർധിപ്പിക്കുന്നതിനായി സമഗ്ര ഗുണമേന്മാപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള സംസ്ഥാനതല ശില്പശാല 18-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഒന്നുമുതൽ പത്തുവരെയാണ് പദ്ധതി നടപ്പാക്കുക. എട്ടാംക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കും.

ഒരു വിഷയത്തിൽ തോറ്റാലും പരാജയപ്പെടുത്തില്ല. മാർക്കുകുറഞ്ഞാൽ ആവശ്യമുള്ള സമയമെടുത്ത് ഓറിയന്റേഷൻ ക്ലാസ് നൽകി വിജയിപ്പിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുന്നതിനുമുൻപേ 11-ാംക്ലാസിലേക്ക് പ്രവേശനം തുടങ്ങുന്ന രീതി അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് ടൈംടേബിളും സർക്കുലറും കൊണ്ടുവരും.

ചില സ്കൂളുകളിൽ ഗുണമേന്മയില്ലാത്ത അധ്യാപകരെ നിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശമ്പളം ശരിയായരീതിയിൽ നൽകുന്നില്ല. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നുറപ്പുവരുത്താൻ നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു.