
കൊലപ്പെടുത്താനുള്ള ആദ്യശ്രമത്തിൽ ചിക്കൻ കറിയിൽ കലർത്തിയ എലിവിഷത്തിന്റെ പാക്കറ്റുകൾ കൊപ്ര ചാക്കുകൾക്കിടയിൽ നിന്നും കണ്ടെത്തി ; ഐസ്‌ക്രീമിൽ ചേർത്ത വിഷത്തിന്റെ പാക്കറ്റ് വാഴച്ചോട്ടിൽ കുഴിച്ചിട്ട നിലയിലും : പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
സ്വന്തം ലേഖകൻ
കാസർകോട് : സഹോദരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകി പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഹോദരനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ആൽബിൻ ബെന്നി സഹോദരിയെ കൊലപ്പെടുത്താൻ ആദ്യശ്രമത്തിൽ ചിക്കൻ കറിയിൽ കലർത്തിയ എലിവിഷത്തിന്റെ പാക്കറ്റുകൾ വീട്ടിലെ കൊപ്ര ചാക്കുകൾക്കിടയിൽ നിന്നും ഐസ്‌ക്രീമിൽ ചേർത്ത വിഷത്തിന്റെ പാക്കറ്റ് വാഴച്ചോട്ടിൽ കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിൽ ചേർക്കാൻ ഉപയോഗിച്ച നിറം, തയാറാക്കിയ പാത്രം എന്നിവയും പൊലീസ് ശേഖരിച്ചു. വിഷ്ം ചേർത്തതിന് ശേഷമുണ്ടായിരുന്ന അവശിഷ്ടങ്ങൾ കത്തിച്ചുകളയാനും പ്രതി ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ജൂലൈ 31ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിലാണ് വിഷം ചേർത്തത്. ഇതു കഴിച്ച സഹോദരി 5ന് ആശുപത്രിയിൽ മരിക്കുകയായിരുന്നു.
അമ്മ ബെസി ചികിത്സയ്ക്കു ശേഷം ബന്ധു വീട്ടിലാണ്. അച്ഛൻ ബെന്നി ഇപ്പോഴും ചികിത്സയിലാണ്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണമാണു കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്നത്.
പ്രതിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇന്നലെ വൈകിട്ട് കാസർകോട് മജിസ്‌ട്രേട്ടിനു മുന്നിൽ വിഡിയോ കോൺഫറൻസിലൂടെ പ്രതിയെ ഹാജരാക്കി. പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു.