
അങ്കമാലി: ദേശീയപാതയിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപത്തെ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്‍റെ മകൻ എ.എ. ഹാഷിമാണ് (52) മരിച്ചത്.
അങ്കമാലി ടെൽക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10.20ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപത്തെ കുത്തനെയുള്ള വളവിലെ കുഴിയിൽ വീണാണ് മരിച്ചത്. കനത്ത മഴയിൽ കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയിൽ ടാറിങ് പൂർത്തിയാക്കിയശേഷവും മാസങ്ങളായി രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച ദമ്പതികളടക്കം നിരവധി യാത്രക്കാർ ഇതിനകം ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടമറിഞ്ഞ് അങ്കമാലിയിൽനിന്ന് അഗ്നിരക്ഷസേനയും നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി. ഭാര്യ: ഷമീന. മക്കൾ: ഹിഷാം, ഹാഷിദ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


