ഇക്കയുടെ കൂടെ പോകുന്നുവെന്ന് എഴുതിവച്ചു; കല്ല്യാണത്തിന് ആറ് ദിവസം മാത്രം അവശേഷിക്കെ വീട് വിട്ടിറങ്ങി; കാസര്‍ഗോഡ് നിന്നും ചെന്നൈയിലും അവിടെ നിന്നും ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലും കള്ളപ്പേരില്‍ കറങ്ങി നടന്നു; ഒന്നരമാസത്തിന് ശേഷം പൊലീസിന്റെ പിടിയില്‍; അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലെ കാരണം അവിശ്വസനീയം
സ്വന്തം ലേഖകന്‍
കാസര്‍കോട്: ഒന്നര മാസം മുന്‍പ് പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും കാണാതായ അഞ്ജലി (21) ഒടുവില്‍ പൊലീസ് പിടിയില്‍. യുവതി വീട് വിട്ടുപോയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണവും ഇതോടെ പൊളിഞ്ഞു. സംശയാസ്പദമായ യാതൊന്നും അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലില്ലെന്നും കണ്ടെത്തി.
ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി ഏപ്രില്‍ 19 ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി. കാസര്‍കോട് ബസില്‍ കയറി പൊയിനാച്ചിയില്‍ ഇറങ്ങിയ യുവതി പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഉച്ചക്കുള്ള ചെന്നൈ മെയിലില്‍ പ്രിയ എന്ന പേരില്‍ ടിക്കറ്റ് ബുക്ക് ചെയ്തു ചെന്നൈയിലേക്ക് പോയെന്ന് പിന്നീട് സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്വന്തം നമ്പര്‍ നല്‍കിയതിനാല്‍ സൈബര്‍ സെല്ലിന് യുവതിയുടെ യാത്ര നിരീക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ 21 ന് രാവിലെ ചെന്നൈയില്‍ എത്തി മൊബൈല്‍ ഫോണ്‍ വില്പന നടത്തി. ചെന്നൈയില്‍ നിന്ന് കച്ചിഗുഡ എക്‌സ്പ്രസില്‍ ബംഗളൂരുവിലേക്കും പിറ്റേ ദിവസം ബസില്‍ മുംബയിലും യുവതി എത്തി.
മുംബയില്‍ കുറച്ചു ദിവസം താമസിച്ച ശേഷം 15 ദിവസം മുമ്പ് ബസില്‍ കയറി ഹൈദരാബാദില്‍ എത്തി. ഇവിടെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചുവരുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്.
തെലുങ്കാന രംഗറെഡ്ഢി ജില്ലയിലെ നര്‍സിങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ട ടൗണിലെ ഒയോ മുറിയില്‍ താമസിച്ച അഞ്ജലിയെ അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് അമ്പത്തറയില്‍ എത്തിച്ചത്.
വിവാഹ ജീവിതത്തില്‍ താല്പര്യമില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് അഞ്ജലി പൊലീസിന് നല്‍കിയ മൊഴി. പൊലീസിനെയും വീട്ടുകാരെയും കബളിപ്പിക്കാനാണ് ‘ഇക്ക’യുടെ കൂടെ പോകുന്നുവെന്ന് എഴുതിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴികളും വാങ്ങിയ പുതിയ ഫോണിലെ കോള്‍ രേഖകളും വിശദമായി പരിശോധിക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി കെ.എം ബിജു പറഞ്ഞു.
അഞ്ജലിയുടെ വിശദമായ മൊഴിയെടുത്ത ശേഷം വൈകീട്ട് അഞ്ചു മണിയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി രക്ഷിതാക്കളുടെ കൂടെ പോയി.