
ഗോവ: ഗോകർണയിലെ ഉൾപ്രദേശത്തുള്ള രാമതീര്ഥ കുന്നിൽ റഷ്യൻ യുവതിയേയും രണ്ട് കുട്ടികളേയും പൊലിസ് ഗുഹയ്ക്കുള്ളിൽ താമസിക്കുന്ന നിലയിൽ കണ്ടെത്തി.
നാല്പ്പത് വയസ്സുള്ള നിന കുട്ടീന എന്ന മോഹിയും ആറും നാലും പ്രായമുള്ള രണ്ട് മക്കളുമാണ് ഗുഹയ്ക്കുള്ളിൽ ഇവരോടൊപ്പം കഴിഞ്ഞിരുന്നത്.ഏതാനും വർഷങ്ങളായി ഞാനും മക്കളും സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നാണ് യുവതി പൊലിസിനോട് പറഞ്ഞത്. ഇതു കേട്ട് പോലിസ് ഞെട്ടിപ്പോയി. യാദൃശ്ചികമായാണ് പൊലിസ് ഗുഹയ്ക്കുള്ളിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. ഏതെങ്കിലും സഞ്ചാരികൾ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലിസ്. ഇതിനിടയിലാണ് ഗുഹയിലേക്ക് നീളുന്ന നടപ്പാത അവരുടെ കണ്ണില്പ്പെട്ടത്.
കാട്ടിനുള്ളിൽ ഇങ്ങനെയൊരു നടപ്പാത കണ്ടതോടെ സംശയം തോന്നിയ പൊലിസ് ചെന്നെത്തിയത് ഗുഹയുടെ മുന്നിൽ. ഗുഹയുടെ മുൻഭാഗം പ്ലാസ്റ്റിക് കവര് കൊണ്ട് മറച്ച നിലയിലായിരുന്നു. ഒപ്പം ദേവന്മാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. ഗുഹയുടെ അകത്തേക്ക് കടന്ന പൊലിസ് കണ്ടത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയെയാണ്. സമീപത്ത് അമ്മയും മറ്റൊരു കുട്ടിയും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഗുഹയ്ക്കുള്ളിലാവട്ടെ കുറച്ച് റഷ്യന് പുസ്തകങ്ങളുമുണ്ടായിരുന്നു.
പൊലിസ് യുവതിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഗുഹയിൽ മക്കളുമൊത്ത് കുറേ കാലമായി താമസിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ഇവരെ ഇവിടെ നിന്ന് മാറ്റാനും ഏറെ പണിപ്പെടേണ്ടി വന്നു. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും മറ്റ് അപകടങ്ങൾക്കും സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചെങ്കിലും ഒപ്പം പോകാന് തയ്യാറായതേയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷപ്പാമ്പുകൾ ധാരാളമുള്ള സ്ഥലമാണെന്ന് പറഞ്ഞപ്പോൾ പാമ്പുകൾ തങ്ങളുടെ കൂട്ടുകാരാണെന്നും അവരെ അങ്ങോട്ട് ഉപദ്രവിക്കാതിരുന്നാൽ തിരിച്ച് ഒന്നും ചെയ്യില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഗുഹയ്ക്ക് അടുത്ത് ഒരു വെള്ളച്ചാട്ടവുമുണ്ട്. ഇവിടെയാണ് മോഹിയും കുട്ടികളും കുളിച്ചിരുന്നത്. ഈ ഭാഗങ്ങളിലെല്ലാം പാമ്പുകളും ഉണ്ട്. അവയൊന്നും ഇവരെ ഉപദ്രവിക്കാതെ നീങ്ങുന്നുണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് യുവതിയും മക്കളും ഈ ഗുഹയിൽ താമസം തുടങ്ങിയത്.
കൊടുങ്കാട്ടില് എങ്ങനെ ?
2016 ലാണ് ഈ യുവതി ബിസിനസ് വിസയിൽ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. ഗോവയിലേയും ഗോകർണയിലേയും പ്രകൃതി ഭംഗിയിലും ടൂറിസം റസ്റ്ററന്റ് മേഖലയിലും അവർ ആകൃഷ്ടയായി. 2018 ൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചതോടെ നേപ്പാളിലേക്ക് തിരിച്ചു പോയി. എന്നാൽ വൈകാതെ മടങ്ങിയെത്തിയ കുട്ടീന കർണാടകയിലെ തീരപ്രദേശങ്ങളിൽ താമസിക്കുകയായിരുന്നു. കുട്ടീനയുടെ രണ്ട് കുട്ടികളും ഇന്ത്യയിൽ തന്നെയാണ് ജനിച്ചതെന്നും പൊലിസ് പറയുന്നു.
പ്രസവ സമയത്ത് കുട്ടീനയ്ക്ക് വൈദ്യസഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്. പിടിക്കപ്പെടുമെന്നതിനാൽ തന്നെ ഹോട്ടലുകൾ ഒഴിവാക്കിയാണ് ഇക്കാലമത്രയും കുട്ടീന ഗോവയിലും ഗോകർണയിലുമായി താമസിച്ചിരുന്നത്. ഇതിനായി ഉൾപ്രദേശങ്ങളിൽ പോയി ഗുഹകളും മറ്റും തിരഞ്ഞെടുത്തു. കാട്ടിൽ മക്കൾക്കൊപ്പം ധ്യാനവും പൂജകളുമായി ജീവിച്ചു വരുകയായിരുന്നു. മഴക്കാലത്ത് മൂവരും കുറച്ചു വസ്ത്രങ്ങളാണ് ധരിക്കുന്നത്.
ദൈനംദിന ഉപയോഗത്തിനായി പലചരക്ക് സാധനങ്ങൾ സൂക്ഷിച്ചിരുന്നതായും പൊലിസ് പറഞ്ഞു. ഗുഹയ്ക്കുള്ളില് നിന്ന് മെഴുകുതിരികൾ കണ്ടെത്തിയെങ്കിലും ഇതും അപൂർവമായി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. രാത്രികാലങ്ങളിലടക്കം സ്വാഭാവിക വെളിച്ചത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്.
ഒരു മൊബൈൽ ഫോൺ കൈവശമുണ്ടെങ്കിലും ഇതും കുട്ടീന അധികം ഉപയോഗിച്ചിരുന്നില്ല.
പലചരക്ക് സാധനങ്ങൾ വാങ്ങാനായി ടൗണിൽ പോകുമ്പോൾ മാത്രമാണ് ഫോണ് ചാർജ് ചെയ്തിരുന്നത്. വർഷങ്ങൾ കാട്ടിൽ കഴിഞ്ഞിട്ടും മൂന്ന് പേരും ആരോഗ്യവാന്മാരാണെന്നും കുട്ടീന സമനിലയോടെയാണ് പെരുമാറുന്നതെന്നുമാണ് പൊലിസ് പറയുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കുട്ടീന ഗുഹയിലെ ജീവിതം അവസാനിച്ചതിന്റേയും റഷ്യയിലേക്ക് തിരിച്ചയക്കുമോ എന്നതിന്റെ ആശങ്കയിലുമാണെന്ന് പൊലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തിരുന്നു.
പൊലീസ് തങ്ങളെ കണ്ടെത്തിയതിനു ശേഷം ഒരു സുഹൃത്തിന് റഷ്യൻ ഭാഷയിൽ അയച്ച സന്ദേശത്തിൽ കുട്ടീന പറഞ്ഞയുന്നത് ഇങ്ങനെയാണ്- ‘ഞങ്ങളുടെ ഗുഹാ ജീവിതം അവാസാനിച്ചുവെന്നും ആകാശമില്ലാത്ത, പുല്ലുകളില്ലാത്ത, വെള്ളച്ചാട്ടമില്ലാത്ത മരവിച്ച തറയിലാണ് ഞങ്ങളെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നതെന്നുമാണ്.
മഴയിൽ നിന്നും പാമ്പുകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കാനെന്നാണ് പറയുന്നത്. തുറന്ന ആകാശത്തിന് കീഴിൽ പ്രകൃതിയുമായി ഇണങ്ങി ഇത്രയും വർഷം ജീവിച്ച അനുഭവത്തിൽ നിന്ന് ഞാൻ പറയട്ടെ, ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും ഒരു പാമ്പ് പോലും ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല, ഒരു മൃഗം പോലും ആക്രമിച്ചിട്ടില്ല, വർഷങ്ങളായി ഞങ്ങൾ ഭയപ്പെട്ടിരുന്ന ഒരേയൊരു കാര്യം മനുഷ്യരെ മാത്രമാണ്’. ഇതായിരുന്നു യുവതിയുടെ സന്ദേശം.