
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമ ആടി ഉലഞ്ഞ സാഹചര്യത്തിൽ താര സംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം കൊച്ചിയില്‍ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സംഘടനയ്ക്ക് അമ്മ എന്ന പേരു നല്‍കിയത് അന്തരിച്ച നടൻ മുരളിയാണെന്നും ‘എ. എം. എം. എ’ എന്ന പേരു വേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ‘അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് നമ്മൾ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില് കൊണ്ട് വച്ചാല് മതി. ഞങ്ങൾക്ക് അമ്മയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
‘1994ല് സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് മധു സാർ നയിക്കുന്ന ‘അമ്മ’യായിട്ടാണ് തുടങ്ങിയത്. പിന്നീട് ശ്രീ എംജി സോമന്റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 95 ജനുവരിയില് അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ട് സംഘടന നിലനിന്ന് പോയത്. പ്രവര്ത്തനത്തിലൂടെ തിളക്കമാർജ്ജിച്ച് മുന്നോട്ട് വന്നു’, സുരേഷ് ഗോപി കൂട്ടിചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മോഹൻലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസംഗമം നടന്നത്.