
അമിത് ഷാ നാളെ കേരളത്തിൽ ; സന്ദര്‍ശനം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി; പ്രചരണ കാമ്പയിന് തുടക്കം കുറിക്കും
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിൽ. വൈകുന്നേരം അഞ്ച് മണിക്ക് വടക്കുനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബിജെപി റാലിയെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം. കൂടാതെ ശക്തന്‍ തമ്പുരാന്‍ സ്മാരകവും സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത് ഷായുടെ കേരള സന്ദര്‍ശത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. കേരളത്തില്‍ നിന്നും പാര്‍ലമെൻ്റിലേക്ക് ഒരു അക്കൗണ്ട് തുറക്കുക എന്നത് തന്നെയാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം. കേരളത്തിലെ മറ്റു സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നുണ്ടെങ്കിലും തൃശൂര്‍ ഒരു തുറുപ്പ് ചീട്ടായിട്ടാണ് ബിജെപി കാണുന്നത്. സിനിമ താരവും മുന്‍ രാജ്യസഭ എം പി യുമായിരുന്ന സുരേഷ് ഗോപിയെ വീണ്ടും മത്സരിപ്പിക്കുമെന്നും സൂചനകള്‍ നല്‍കുന്നത്.
തൃശൂര്‍ ലോകസഭ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചര്‍ച്ചകള്‍ നടക്കുമെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം ആണ് അമിത് ഷായുടെ വരവോടെ ഉണ്ടാവാന്‍ പോവുന്നതെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.
തിരുവനന്തപുരം പോലെ മറ്റു മണ്ഡലങ്ങളും ബിജെപി കണ്ണ് വെക്കുന്നുണ്ട്. പ്രചരണ കാമ്പയിന് തൃശൂരില്‍ തുടക്കം കുറിച്ച് മറ്റു മണ്ഡലങ്ങളിലേക്ക് പ്രചരണം വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. പരമാവധി ദേശീയ നേതാക്കളെ മുന്‍കൂട്ടി കേരളത്തില്‍ എത്തിക്കുന്നതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും എന്നാണ് പാര്‍ട്ടിയുടെ ദേശീയ,സംസ്ഥാന നേതൃത്വത്തിൻ്റെ കണക്ക് കൂട്ടല്‍.