
വാഷിങ്ടണ്‍: യുഎസില്‍ സ്ഫോടനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ സ്‌ഫോടകവസ്തുനിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
സ്ഫോടനത്തില്‍ അനേകം പേർക്ക് പരിക്കേല്‍ക്കുകയും 19 പേരെ കാണാതാകുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിനും യുഎസ് വ്യാവസായിക വിപണികള്‍ക്കുംവേണ്ട വിവിധ സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ആക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പ്ലാന്റ് പൂർണമായി നശിച്ചു. പ്രധാന പട്ടണമായ നാഷ്വല്ലിന് ഏകദേശം 97 കിലോമീറ്റർ തെക്ക്‌പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ 12 മൈല്‍ അകലെയുള്ള വീടുകളെല്ലാം കുലുങ്ങി.
“ഇത് എന്റെ കരിയറിലെ ഏറ്റവും ദുരന്തകരമായ ദൃശ്യമാണ്. കെട്ടിടം പൂർണമായി നശിച്ചു, വിവരിക്കാൻ വാക്കുകളില്ല. ആദ്യ സ്ഫോടനത്തിന് ശേഷം ചെറിയ തുടർ സ്ഫോടനങ്ങള്‍ തുടരുന്നതിനാല്‍ രക്ഷാപ്രവർത്തകർ പ്ലാന്റിന്റെ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI)യും ആല്‍ക്കഹോള്‍, ടുബാക്കോ, ഫയർആർമ്സ് ആൻഡ് എക്സ്പ്ലോസിവ്സ് ബ്യൂറോ (ATF)യും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല” ഹംഫ്രേയ്സ് കൗണ്ടി ഷെരിഫ് ക്രിസ് ഡേവിസ് പറയുന്നു.
മക്യൂവനിലെ ഹംഫ്രേയ്സും ഹിക്ക്‌മാൻ കൗണ്ടികളുടെ അതിർത്തിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7:45 നാണ് പ്രധാന സ്ഫോടനം സംഭവിച്ചത്. ഇത്പിന്നീട് പല ചെറിയ വിസ്ഫോടനങ്ങള്‍ക്ക് കാരണമായി. ദൃശ്യങ്ങളില്‍ പ്ലാന്റിന്റെ കെട്ടിടം പൂർണമായി തകരുന്നതും, വാഹനങ്ങള്‍ തീ പിടിച്ച് നില്‍ക്കുന്നത്, ദൂരെയുള്ള വനമേഖലയിലേക്ക് വരെ മാലിന്യങ്ങള്‍ ചിതറുന്നതും കാണാന്‍ സാധിക്കും.
ഔദ്യോഗികമായി നിരവധി പേർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും, കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. 19 പേരെ കാണാതായതില്‍ പലരും പ്ലാന്റിലെ ജീവനക്കാരാണ്. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പൊതുജനങ്ങള്‍ സ്ഫോടനം നടന്ന മേഖല ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാഹനങ്ങളുമായി ഈ പ്രദേശത്തേക്ക് വരുന്നത് നിലവിലെ പ്രവർത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുമെന്നും സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നു.