
ടെഹ്റാൻ: അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു.
യുദ്ധത്തിന്‍റെ പത്താം ദിനത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയ ഇറാൻ, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും നൽകി.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്‌റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അധിനിവേശം അവസാനിപ്പിക്കാൻ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇറാന്‍റെ നിലപാട്. നിലവിലെ സംഘർഷം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും ഊർജ്ജക്ഷാമത്തിനും കാരണമായിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം ഈ യുദ്ധം മൂലം തടസ്സപ്പെട്ടു കഴിഞ്ഞു. 1956-ലെ സൂയസ് പ്രതിസന്ധിയേക്കാൾ ഇരട്ടി ആഘാതമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
യുഎസ് താവളങ്ങളെയും തന്ത്രപ്രധാന താൽപ്പര്യങ്ങളെയും ലക്ഷ്യമിട്ട് തങ്ങളുടെ സൈനിക ശേഷിയുടെ 60 ശതമാനവും ഇറാൻ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെളിപ്പെടുത്തി. ഇറാനിലെ താവളങ്ങൾക്ക് പുറമെ ഗൾഫ് രാഷ്ട്രങ്ങളിലെ വിമാനത്താവളങ്ങൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നേരെ ആക്രമണങ്ങൾ തുടരുകയാണ്.
ഇതിനിടെ, മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മകൻ മോജ്താബ ഖമേനി രാജ്യത്തിന്റെ ഉയർന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടത് വരും ദിവസങ്ങളിൽ യുദ്ധം കൂടുതൽ തീവ്രമാകുമെന്നതിന്‍റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ആഗോള ഓഹരി വിപണികളെയും സാധാരണക്കാരുടെ ജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന കടുത്ത അനിശ്ചിതത്വത്തിലേക്കാണ് പശ്ചിമേഷ്യ നീങ്ങുന്നത്



