
വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കവെ, അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രായേലും തയാറെടുക്കുന്നു.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്തമായ പ്രഹരം ഏല്‍പ്പിക്കാനാണ് പദ്ധതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളില്‍ നിന്നും താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ സൈന്യം കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ലക്ഷ്യം കാണുമെന്നും എന്നാല്‍ ഇതിനായി കരസേനയെ ഇറക്കേണ്ട സാഹചര്യം ട്രംപ് ഭരണകൂടം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. മേഖലയിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറാൻ തൊടുത്തുവിട്ട മിസൈലുകള്‍ തങ്ങളുടെ പരിധിയില്‍ എത്തിയതായി ഇസ്രായേലും യുഎഇയും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാനിലും തെക്കൻ ലെബനനിലും ഇസ്രായേല്‍ പുതിയ ഘട്ട വ്യോമാക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കത്തില്‍ ഇതുവരെ 1,500-ലധികം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നു. രണ്ട് കുവൈത്ത് സൈനികർക്കും ഈ സംഘർഷത്തില്‍ ജീവൻ നഷ്ടപ്പെട്ടതായി കുവൈത്ത് സൈന്യം സ്ഥിരീകരിച്ചു.
ഹോർമൂസ് പ്രതിസന്ധി
ഇറാനിലെ തുറമുഖ നഗരമായ ജാസ്കില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം സിവിലിയൻ ബാർജുകള്‍ തീപിടിച്ചു നശിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നല്‍കിയതോടെ ആഗോള എണ്ണ വിപണിയില്‍ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. എണ്ണവില കുതിച്ചുയരുന്നുണ്ടെങ്കിലും തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം ഇപ്പോള്‍ പുറത്തെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. വരും മണിക്കൂറുകള്‍ മേഖലയുടെ ഭാവി നിശ്ചയിക്കുന്നതില്‍ അതീവ നിർണ്ണായകമായിരിക്കും.



