![കേരളത്തെ ഞെട്ടിച്ച് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, പതിമൂന്നുവയസ്സുകാരി മരിച്ചത് അപൂര്‍വ അമീബ ബാധിച്ച്, ലോകത്തുതന്നെ അപൂര്‍വമായതിനാൽ വിദഗ്ദപഠനം വേണമെന്ന് ഡോക്ടർമാർ കേരളത്തെ ഞെട്ടിച്ച് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, പതിമൂന്നുവയസ്സുകാരി മരിച്ചത് അപൂര്‍വ അമീബ ബാധിച്ച്, ലോകത്തുതന്നെ അപൂര്‍വമായതിനാൽ വിദഗ്ദപഠനം വേണമെന്ന് ഡോക്ടർമാർ](https://i0.wp.com/thirdeyenewslive.com/storage/2024/06/WhatsApp-Image-2024-06-25-at-9.56.21-AM.jpeg?fit=699%2C849&ssl=1)
കേരളത്തെ ഞെട്ടിച്ച് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, പതിമൂന്നുവയസ്സുകാരി മരിച്ചത് അപൂര്‍വ അമീബ ബാധിച്ച്, ലോകത്തുതന്നെ അപൂര്‍വമായതിനാൽ വിദഗ്ദപഠനം വേണമെന്ന് ഡോക്ടർമാർ
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കേരളത്തില്‍ വീണ്ടും ഒരു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് റിപ്പോർട്ട്.
കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണയാണ് മരിച്ചത്. ജൂണ്‍ 12ന് ആണ് കുട്ടി മരിച്ചത്. 13 വയസ്സായിരുന്നു.
തലവേദനയും ചര്‍ദ്ദിയും ബാധിച്ച കുട്ടി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. നട്ടെല്ലില്‍ നിന്നുള്ള നീരിന്റെ പരിശോധനയില്‍ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിന്‍ഞ്ചോ എന്‍സെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകള്‍ കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇത് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുളള പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു.
വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയില്‍ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂര്‍വമായതിനാല്‍ രോഗാണുവിന്‍റെ ഇന്‍ക്യൂബേഷന്‍ പിരീഡ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദപഠനം ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു.