
ആലപ്പുഴ: ആറരപ്പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സ്വതന്ത്രനായി ജി സുധാകരന് തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്.
അമ്ബലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സുധാകരന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പിന്തുണ നല്‍കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സുധാകരന്റെ ജനപ്രിയതയും അഴിമതി രഹിത പ്രതിച്ഛായയും തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ജി സുധാകരന് ‘കൈ’ കൊടുത്ത് കോണ്‍ഗ്രസ്; അമ്ബലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല
കമ്യൂണിസ്റ്റ് കോട്ടയായി വിലയിരുത്തപ്പെടുന്ന ആലപ്പുഴയിലെ ഉറച്ച സിപിഎം മണ്ഡലമാണ് അമ്ബലപ്പുഴ. 1965 ലാണ് അമ്ബലപ്പുഴ മണ്ഡലം നിലവില്‍ വന്നത്. 1967 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ മാത്രമേ അമ്ബലപ്പുഴ കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ളു. ഒമ്ബത് തവണയും മണ്ഡലം ചുവന്നു തന്നെയാണ് നിലകൊണ്ടത്. 2006 മുതല്‍ മണ്ഡലം ഇടതിനെ കൈവിട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ സിപിഎം കോട്ടകളിലൊന്നായ അമ്ബലപ്പുഴയില്‍ വീണുകിട്ടിയ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
1967 ലും 1970 ലും വിഎസ് അച്യുതാനന്ദനാണ് അമ്ബലപ്പുഴയില്‍ നിന്നും വിജയിച്ചത്. പി കെ ചന്ദ്രാനന്ദന്‍, സുശീല ഗോപാലന്, സി കെ സദാശിവന് എന്നിവരും അമ്ബലപ്പുഴയില്‍ നിന്നും നിയമസഭയിലെത്തി. 1987ലും 2001 ലുമാണ് അമ്ബലപ്പുഴ കോണ്‍ഗ്രസിന്റെ കൈപിടിച്ചത്. 2006 ലാണ് ജി സുധാകരന് സിപിഎം സ്ഥാനാര്‍ത്ഥിയായി അമ്ബലപ്പുഴയിലെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2006ലും 2011ലും 2016ലും അമ്ബലപ്പുഴയിലെ വോട്ടര്‍മാര്‍ സുധാകരനെ ജയിപ്പിച്ചു. ആദ്യ തവണ ഭൂരിപക്ഷം 11,929 വോട്ടുകളായിരുന്നു. 2011ല്‍ ഭൂരിപക്ഷം 16580 ആയി ഉയര്‍ന്നു. 2016ല്‍ ഭൂരിപക്ഷം 22621 ആയി വീണ്ടും കൂടി. എന്നാല്‍ 2021 ല്‍ ജി.സുധാകരനെ മാറ്റി എച്ച് സലാമിനെ പരീക്ഷിച്ചപ്പോള്‍ വിജയം കൈവിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം 11126ലേക്ക് താഴ്ന്നു. ഇതു സുധാകരന്റെ കാലുവാരല്‍ മൂലമാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാനായെങ്കിലും നിയമസഭയില്‍ അത് ആവർത്തിക്കുക യുഡിഎഫിന് അത്ര എളുപ്പമല്ല. അതുകൊണ്ടാണ് സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം യുഡിഎഫ് വലിയ അവസരമായി കാണുന്നത്. ടേം വ്യവസ്ഥയിലും പ്രായ പരിധിയിലും മാറ്റിനിർത്തപ്പെട്ടതും പാർട്ടിയില്‍നിന്നുണ്ടായ അവഗണനയും അപമാനവുമാണ് സുധാകരനെ സിപിഎം വിമതനാക്കി മാറ്റിയത്. സിപിഎമ്മിലെ മുതിർന്ന നേതാക്കാളിലൊരാള് പാർട്ടിക്കെതിരേ മത്സരിക്കുന്നത് തുടർഭരണം ആഗ്രഹിക്കുന്ന ഇടതുമുന്നണിക്ക് കനത്ത വെല്ലുവിളിയാണ്.



