30 വർഷം! ഇഷ്ടം വിളക്കുകളോട്, കയറിയതേറെയും അമ്പലങ്ങളിൽ ; ഒടുവിൽ ‘അമ്പലക്കള്ളൻ’ തിരുവല്ല പോലീസിന്റെ പിടിയിൽ

Spread the love

തിരുവല്ല : 30 വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിയിരുന്ന അമ്ബലക്കള്ളൻ തിരുവല്ല പോലീസിന്റെ പിടിയിലായി.

തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടില്‍ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷണൻ ( 52 ) ആണ് പിടിയിലായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും, ശീവേലി കുടങ്ങളും അടക്കം കവർന്ന കേസിലാണ് പ്രതി പിടിയിലായത്.

ക്ഷേത്രത്തിന് സമീപത്തു നിന്നും ലഭിച്ച കാറിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം പതിനേഴാം തീയതി അർദ്ധരാത്രിയോടെ ഇൻഡിക്ക കാറില്‍ എത്തിയ പ്രതി ക്ഷേത്രത്തിന്റെ മുൻവശത്ത് കാർ നിർത്തിയ ശേഷം ക്ഷേത്ര മതില്‍ ചാടി കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകർത്ത് സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിന് മുമ്ബില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും, ചുറ്റുവിളക്കുകളും അടക്കം കവരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ പ്രത്യേക അന്വേഷണ സംഘം സഞ്ചരിച്ചിരുന്ന കാർ നിർത്തി പ്രതിയെ പിടികൂടാൻ നടത്തിയ ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ആയ പി. അഖിലേഷ് , എം എസ് മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഡിവൈഎസ്പി എസ് ആഷാദിന്റെ നിർദ്ദേശപ്രകാരം സി ഐ ബി കെ സുനില്‍ കൃഷ്ണൻ്റെ നേതൃത്വത്തില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ പി അഖിലേഷും, എം എസ് മനോജ് കുമാർ , വി അവിനാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നിന്നടക്കം തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.