
പുൽപ്പള്ളി : വയനാട് പുൽപ്പള്ളി അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ സർവ്വ സന്നാഹവുമായി വനംവകുപ്പ്. മയക്കുവെടി സംഘം ഉൾപ്പെടെ രാവിലെ സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനായി വിക്രം, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ കളത്തിലിറക്കി. കടുവയെ പൂട്ടാൻ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിൻറെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയായതിനാൽ കർണാടക വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. അവശനായ കടുവ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.
കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തി. പ്രദേശത്തെ ചതുപ്പു നിലങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമൻ പറഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് മുന്നറിയിപ്പ് അനൗൺസ്മെൻറും നൽകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


