സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ ദിനംപ്രതി വർദ്ധിച്ചിട്ടും തൊഴിലാളികളുടെ കൃത്യമായ കണക്കും രേഖകളും പരിശോധിക്കാതെ പൊലീസും , തൊഴിൽ വകുപ്പും .
കോട്ടയം നഗരത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യയെയും മുൻജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി മൃഗീയമായി വെട്ടിക്കൊന്നത് ഇന്നലെയാണ്. 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ പേടിച്ചിട്ട് മലയാളികൾക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തു നിന്ന് എത്തിയ പോലീസ് മാളയിൽ നിന്നുമാണ് ആസാം സ്വദേശിയായ പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്ന് പ്രതി അമിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടെയാണ് അമിത്തിന്റെ സഹോദരൻ ജോലി ചെയ്യുന്നത്.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റെതാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടാലിയിലെ ഫിംഗർ പ്രിന്റും മാച്ച് ആയിരുന്നു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയെ തുടർന്നായിരുന്നു ഈ സ്ഥിരീകരണം.
കൊലപാതകം, മോഷണം, പീഡനം തുടങ്ങി പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുക വരെയുള്ള കുറ്റകൃത്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇന്നലെ കോട്ടയത്ത് കണ്ടത്.
ഒന്നര വർഷം മുൻപാണ് കോട്ടയം പൂവൻതുരുത്തിലുള്ള വ്യവസായ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ
കടയിനിക്കാട് സ്വദേശി ജോസിനെ അസം സ്വദേശി മനോജ് ബറൂവ കമ്പി വടിക്ക് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്
ആലുവയിലെ അഞ്ചു വയസുകാരിയായ പിഞ്ചുകുഞ്ഞിനെ അന്യസംസ്ഥാന തൊഴിലാളി പീഡിപ്പിച്ച് കൊന്ന വാർത്തയും ഞെട്ടലോടെയാണ് കഴിഞ്ഞ വർഷം നമ്മൾ കേട്ടത്
2015 ലാണ് പാറമ്പുഴ തുരുത്തേൽക്കവലയിലെ ഡ്രൈക്ലീനിംഗ് സ്ഥാപന ഉടമ മൂലേപ്പറമ്പിൽ എം.കെ ലാലസൻ, ഭാര്യ പ്രസന്നകുമാരി , മകൻ പ്രവീൺലാൽ എന്നിവരെ ജീവനക്കാരനായ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ കൊലപ്പെടുത്തിയത്. നാഗമ്പടത്ത് അസം സ്വദേശികളായ ദമ്പതികളെ കൊലപ്പെടുത്തിയതും അതിഥി തൊഴിലാളികൾ തന്നെയായിരുന്നു. കിടങ്ങൂർ സ്വദേശിനി മറിയാമ്മയെ കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷുക്കൂർ ആയിരുന്നു. മോഷണശ്രമം ചെറുത്തതിനാണ് മറിയാമ്മയെ കൊലപ്പെടുത്തിയത്.
എന്നാൽ ഇത്തരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചിട്ടും വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് കോട്ടയം നഗരത്തിൽ തമ്പടിച്ചിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അന്യസംസ്ഥാനത്ത് കേസുകളിൽ ഉൾപ്പെട്ടവരും മറ്റും കേരളത്തിലേക്കാണ് രക്ഷപ്പെട്ട് എത്തുന്നത്.
ജില്ലയിലെ മിക്ക പഴം , പച്ചക്കറി, കോഴി കടകളിലും ഹോട്ടലുകളിലും മീൻ കടകളിലേയും ജോലിക്കാർ ഈ ഭായിമാരാണ്. ഇവരുടെ പക്കൽ വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ലെന്നതാണ് വസ്തുത.
പെട്ടി വണ്ടികളിലും മറ്റും പച്ചക്കറിയും പഴവർഗ്ഗങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്നതും ഇതേ അന്യസംസ്ഥാന തൊഴിലാളികളാണ് തിരക്കില്ലാത്ത ഇടവഴികളിലും, വീടുകളുടെ പരിസരത്തും പ്രധാന റോഡുകളിലുമെല്ലാം കച്ചവടത്തിൽ എത്തുന്നത് ഇവരാണ്. പകൽ സമയത്ത് മിക്ക വീടുകളിലും സ്ത്രീകൾ മാത്രമാകും ഉള്ളത്. ഇവരാണ് സാധനങ്ങൾ വാങ്ങാൻ വരുന്നതും . ഇത് മനസ്സിലാക്കുന്ന ഭായിമാർ ചുറ്റുപാടുകൾ നിരീക്ഷിച്ച് സ്ത്രീകളെ ആക്രമിക്കാനും മടിക്കില്ല. വലിയ ആപത്തിലേക്കാണ് ഇത് വഴി വെക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ് പോലുമില്ലാതെ വാഹനങ്ങളിൽ ചുറ്റിതിരിയുന്ന ഇവരെ പോലീസുകാർ പരിശോധിക്കാറില്ല. അതിനാൽ മിക്ക പ്രദേശങ്ങളിലൂടെയും ഇവർ കൂളായി യാത്ര ചെയ്യും. ലൈസൻസും വേണ്ട, ഇൻഷുറൻസും വേണ്ട.
അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ എത്തിക്കുന്ന കരാർ ഉടമകൾ ജില്ലാ ലേബർ ഓഫീസിൽ നിന്നും ലൈസൻസ് എടുത്തു നൽകേണ്ടതുണ്ട്, ആധാർ കാർഡ് ഫോട്ടോ കോപ്പി എന്നിവ സൂക്ഷിക്കണം. ചികിത്സയ്ക്കായി ആവാസ് യോജന കാർഡ് എടുക്കണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ജില്ലയിൽ മിക്ക ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. പിടിച്ചുപറിയോ കൊലപാതകമോ നടത്തി ഇവിടെ നിന്നും മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന ഇവരെ പിടികൂടാനും സാധിക്കില്ല. കൺമുമ്പിൽ ഇത്രയേറെ സംഭവങ്ങൾ നടന്നിട്ടും വ്യക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിച്ചില്ല എന്നത് ദുഃഖകരമായ കാര്യമാണ്.