
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി. ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും ശക്തിപ്പെടുത്തി മുമ്പോട്ടു പോകും.
കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തില്‍ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാന്‍ വ്യഗ്രതപ്പെടുന്നവരും ഉണ്ട്. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കും എന്ന് യോഗം വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടര്‍ത്തി സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളണം. അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും.
എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഉറപ്പുണ്ടാവും.
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുന്‍നിര്‍ത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.



