
കൊച്ചി: ‘ഓള്‍ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ എന്ന പേരില്‍ യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി.
നവാഡ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 10 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഇനി ഗർഭിണിയാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും വാഗ്ദാനം ചെയ്ത തുകയുടെ പകുതി ഉറപ്പായും നല്‍കുമെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു.
മോഡലുകളുടെ ചിത്രങ്ങള്‍ വാട്സാപ്പിലൂടെ അയച്ചുകൊടുത്ത് യുവാക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
കുറഞ്ഞ സമയം കൊണ്ട് ലക്ഷപ്രഭുവാകാം എന്ന് കരുതിയ പലരും തങ്ങളുടെ സമ്പാദ്യം മുഴുവൻ ഈ തട്ടിപ്പുകാർക്ക് നല്‍കി. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടല്‍ വാടക, ടാക്സ്, ഫയല്‍ ചാർജ് എന്നിങ്ങനെ വിവിധ പേരുകളില്‍ പണം തട്ടിക്കൊണ്ടിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാലും, മാനഹാനി ഭയന്ന് പലരും പോലീസില്‍ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാർക്ക് ഗുണകരമാവുകയായിരുന്നു.
‘പ്രഗ്നന്റ് ജോബ്’ കൂടാതെ മറ്റ് പല പേരുകളിലും ഇവർ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ‘പ്ലേ ബോയ് സർവീസ്’ എന്ന പേരിലും ‘ധനി ഫിനാൻസ്’, ‘എസ്.ബി.ഐ ചീപ്പ് ലോണ്‍സ്’ തുടങ്ങിയ പേരുകളില്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയിരുന്നു.
നവാഡ സ്വദേശിയായ രഞ്ജൻ കുമാർ ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനായി ഉപയോഗിച്ച നാല് മൊബൈല്‍ ഫോണുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായി എസ്.പി അഭിനവ് ധീമൻ അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്‌ട് എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.




