
സ്വന്തം ലേഖകൻ
പത്തനംതിട്ട : റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി. വനത്തിൽ ശക്തമായ മഴയുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീർഥാടകർ ഇന്ന് രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി യാത്രയിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല.