ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ; കവർച്ചയ്ക്ക് പിന്നിൽ ഒപ്പം താമസിച്ച യുവതിയും കുടുംബവുമെന്ന് പോലീസ്

Spread the love

ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ച സംഘത്തിൽ ഉണ്ടായിരുന്ന അഖിലാണ് പിടിയിലായത്. കവർച്ച ആസൂത്രണം ചെയ്ത ദീപയുടെ മകനാണ് അഖിൽ. ദീപയാണ് വീട്ടമ്മയുടെ കൂടെ താമസിച്ച് മകനും മകളും അടക്കമുള്ള സംഘത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി കവർച്ച നടത്തിയത്.

മാമ്പുഴക്കരി വേലിക്കെട്ടിൽ കൃഷ്ണമ്മയെയാണ് കഴിഞ്ഞ ദിവസം കെട്ടിയിട്ട് സ്വർണവും പണവും കവർന്നത്. 62 കാരിയായ കൃഷ്ണമ്മ വിശ്വസിച്ച് ഒപ്പം താമസിപ്പിച്ച യുവതിയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ആശുപത്രികളിലും വീടുകളിലും രോഗികൾക്ക് കൂട്ടിരിക്കാൻ പോകുന്ന കൃഷ്ണമ്മ നാല് മാസം മുൻപ് ജോലി സ്ഥലത്ത് വെച്ചാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ദീപയെ പരിചയപ്പെട്ടത്. ഒരാഴ്ച മുൻപാണ് ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മയുടെ വീട്ടിൽകഴിയാൻ ദീപ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിൽ പോകാനും സാധനങ്ങൾ വാങ്ങാനും ഉൾപ്പടെ എല്ലാകാര്യങ്ങൾക്കും ദീപ സഹായിയായി കൂടെ ഉണ്ടായിരുന്നു. കവർച്ച നടന്നശേഷവും കൃഷ്ണമ്മ അവരെ തള്ളി പറഞ്ഞില്ല. അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു മറുപടി.

എന്നാൽ, പൊലീസ് അന്വേഷണത്തിൽ കവർച്ച സംഘത്തിൽ ഉണ്ടായിരുന്നത് യുവതിയുടെ മകനും മകളും കുടുംബ സുഹൃത്തുമാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നര പവൻ സ്വർണം, 36000 രൂപ, ഓട്ടുപാത്രങ്ങൾ, എ ടി എം കാർഡ് എന്നിവയാണ് കവര്‍ച്ചാസംഘം അപഹരിച്ചത്.