കാലിന് മുറിവുമായി ആശുപത്രിയിലെത്തി; ഡ്രസിംഗിനായി കൊണ്ടുവന്നപ്പോള്‍ കാല്‍വിരലുകള്‍ മുറിച്ചു മാറ്റിയ നിലയിൽ; സമ്മതപത്രം വാങ്ങാതെ വീട്ടമ്മയുടെ വിരല്‍ മുറിച്ചെന്ന് ബന്ധുക്കള്‍;സംഭവം ആലപ്പുഴ മെഡിക്കല്‍ കോളജിൽ

Spread the love

അമ്പലപ്പുഴ:ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാല്‍വിരലുകള്‍ സമ്മതപത്രം വാങ്ങാതെ
മുറിച്ചുമാറ്റിയതായി പരാതി.

പരാതി നല്‍കിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പില്‍ വീട്ടില്‍ സീനത്തിന്‍റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്.

ഷുഗർ ബാധിതയായ ഇവരുടെ കാലില്‍ ആണി തറച്ച്‌ പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാല്‍ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോള്‍ കാല്‍വിരലുകള്‍ മുറിച്ചു മാറ്റിയത് മകൻ സിയാദിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.

എന്നാല്‍, രോഗം ഗുരുതരമായ സീനത്തിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു