ആലപ്പുഴയിൽ ജിംനേഷ്യത്തിന്‍റെ മറവിൽ രാസലഹരി കച്ചവടം; വിൽപ്പനയിലൂടെ സമ്പാദിച്ച പണം പൊലീസ് കണ്ടുകെട്ടി

Spread the love

ആലപ്പുഴ: ജിംനേഷ്യത്തിന്‍റെ മറവിൽ രാസലഹരി കച്ചവടം നടത്തിവന്ന യുവാവിന്‍റെ ബാങ്ക് അക്കൗണ്ടിലെ തുക പൊലീസ് കണ്ടുകെട്ടി.

video
play-sharp-fill

നൂറനാട് വില്ലേജിൽ പാലമേൽ മുറിയിൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31) എന്നയാളുടെയും ഇയാളുടെ ഉടമസ്ഥതയിലുള്ള ‘പവർ ഹൗസ്’ ജിംനേഷ്യത്തിന്‍റെ അക്കൗണ്ടുകളിലുണ്ടായിരുന്ന അരലക്ഷം രൂപയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രിബ്യൂണൽ കണ്ടുകെട്ടിയത്. 2019 മുതൽ പടനിലത്തും പിന്നീട് കുടശ്ശനാട്ടും ജിംനേഷ്യം നടത്തിവരികയായിരുന്നു അഖിൽ നാഥ്.

ജിമ്മിലെത്തുന്ന യുവാക്കളെയും യുവതികളെയും ആദ്യം സൗഹൃദപൂർവ്വം വീട്ടിലെ പാർട്ടികൾക്ക് ക്ഷണിക്കുകയും അവിടെവെച്ച് സൗജന്യമായി രാസലഹരി നൽകി ശീലിപ്പിക്കുകയുമായിരുന്നു. ലഹരിക്ക് അടിമകളായിക്കഴിഞ്ഞാൽ ഇവരിൽ നിന്നും വൻ തുക ഈടാക്കി വിൽപ്പന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ നിന്നും എത്തിച്ച 50 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ഒക്ടോബറിലാണ് അഖിൽ നാഥും സുഹൃത്തായ ജിം ട്രെയിനറും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഹരി എത്തിച്ചുനൽകിയ കാസർകോട്, കോഴിക്കോട് സ്വദേശികളെയും കേസിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദുൾ റഹീമിനെയും നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ചാണ് കേരളാ പൊലീസിന്‍റെ ഈ നീക്കം. ലഹരി മാഫിയക്കെതിരെ ജില്ലയിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും ലഹരിപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തുക്കളും വാഹനങ്ങളും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനുകുമാറിന്‍റെ മേൽനോട്ടത്തിലാണ് ഈ ശക്തമായ നടപടി സ്വീകരിച്ചത്.