
ആലപ്പുഴ: തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. പള്ളിത്തോട് രാധ(75)യുടേത് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതേത്തുടർന്ന് അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മകൻ പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെ പൊലീസ് വിട്ടയച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനു മുന്നില്‍ കുഴിയെടുത്തു സംസ്കരിച്ചെന്നും ഗിരീഷ് നാട്ടുകാരോട് പറയുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസെത്തിയത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. പൊലീസെത്തുമ്പോഴും ഇയാള്‍ കടുത്ത മദ്യലഹരിയിലായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നും ഗിരീഷ് ആദ്യമേ പൊലീസിനോട് പറഞ്ഞിരുന്നു. എങ്കിലും ദുരൂഹത ഉയർന്നതിനെ തുടർന്ന് ഇന്നലെ രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.


