ആലപ്പുഴയിൽ നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞ സംഭവം; ജുവനൈൽ ആക്ട് പ്രകാരം അമ്മയ്ക്കെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

ചേർത്തല ∙ നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. ബന്ധുക്കൾ രക്ഷപ്പെടുത്തിയ കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞിനൊപ്പം ആശുപത്രിയിൽ തന്നെയുള്ള അമ്മയ്ക്ക് കൗൺസലിങ്ങും മാനസികാരോഗ്യ ചികിത്സയും തുടങ്ങി. ജുവനൈൽ ആക്ട് പ്രകാരവും അമ്മയ്ക്കെതിരെ കേസ് എടുത്തതായി അർത്തുങ്കൽ പൊലീസ് പറ‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 21 ദിവസമായ പെൺ കുഞ്ഞിനെയാണ് അമ്മ പ്ലാസ്റ്റിക് കവറിലാക്കി സമീപത്തെ തോട്ടിൽ എറിഞ്ഞത്. സ്ഥലത്ത് ഉണ്ടായിരുന്ന ഭർതൃസഹോദരൻ ഉടൻ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

മാസം തികയാതെ പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടു വയസ്സുള്ള മൂത്ത കുട്ടിയെ ഉൾപ്പെടെ ഈ മുറിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. മൂത്ത കുട്ടിയെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ അർത്തുങ്കൽ പൊലീസിന് മൊഴി നൽകിയത്.