
കോട്ടയം:പാമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇല്ലിവളവിൽ വെള്ളാപ്പള്ളിക്കുന്ന് ഭാഗത്ത് ഇന്നുച്ചയോടെയുണ്ടായ കൊലപാതകത്തിന്റെ കാരണം കുടുംബ പ്രശ്നമെന്ന് സംശയം.
ഭാര്യയെ കമ്പി വടിക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരനും ഭാര്യ ബിന്ദുവുമാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് ഇപ്പോൾ ലഭ്യമായ വിവരം ഇതാണ്:
മരിച്ച സുധാകരന് 3 മക്കളുണ്ട്. രണ്ടാണും ഒരു പെണ്ണും. പെണ്ണിനെ വിവാഹം കഴിച്ചയച്ചു. ആൺ മക്കളിൽ മൂത്തയാൾ ഓട്ടോ ഡ്രൈവർ. ഇളയവൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു രാവിലെ പതിനൊന്നരയോടെ ഓട്ടോ ഡ്രൈവറായ മൂത്ത മകൻ വീട്ടിലേക്ക് വരുമ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വാതിൽ തുറന്നു കിടക്കുകയായിരുന്നു. അടുക്കളയിൽ പൈപ്പ് തുന്നിട്ടിരുന്നു. അമ്മയെ കമിഴ്ന്നു കിടക്കുന്ന നിലയിൽ അടുക്കളയിൽ കണ്ടെത്തി. നിലത്ത് രക്തം വാർന്നു കിടപ്പുണ്ടായിരുന്നു. തൊട്ടടുത്ത മുറിയിൽ അച്ഛൻ തൂങ്ങി നിൽക്കുന്നതു കണ്ടു. അമ്മയ്ക്ക് അനക്കമുണ്ടായിരുന്നതിനാൽ അയൽവാസികളെ അറിയിച്ച് ഉടൻ മണർകാട് സെന്റ് മേരീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ മരണം സംഭവിച്ചു.
സംഭവമറിഞ്ഞയുടൻ പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക് , വാർഡ്മെമ്പർ പ്രവീൺ പ്രസാദ്, മുൻ പ്രസിഡന്റ് ഷിബു അടക്കമുള്ളവരും പോലീസും എത്തി.
ബിന്ദുവിന്റെ മൃതദേഹം മണർകാട് ആശുപത്രിയിൽ വച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളജിലേക്ക് പോസ്റ്റു മോർട്ടത്തിനായി കൊണ്ടുപോകും.
സുധാകരന്റെ മൃതദേഹം വീട്ടിൽ വച്ചു തന്നെ ഇൻക്വസ്റ്റ് നടത്തും. ഫോറൻസിക് , സയന്റിഫിക് , വിരലടയാള വിദഗ്ധർ എത്തി വിശദമായ പരിശോധന നടത്തിയ ശേഷമേ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുകയുള്ളു. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.



