
സ്വന്തം ലേഖിക
കോട്ടയം: ആരോഗ്യ വകുപ്പില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖില്‍ സജീവ് കോട്ടയത്ത് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്.
കോട്ടയം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി സര്‍വീസുമായി ബന്ധപ്പെട്ട് കോഴിക്കോട് ആസ്ഥാനമായ മാൻപവര്‍ കമ്പനിയില്‍ നിന്ന് 10 ലക്ഷം രൂപയാണ് അഖില്‍ സജീവും ലെനിൻ രാജും ചേര്‍ന്ന് തട്ടിയെടുത്തത്. കമ്പനിയെ കബളിപ്പിക്കാനായി തയ്യാറാക്കിയ കോട്ടയം മെഡിക്കല്‍ കോളേജിൻ്റ പേരിലുള്ള വ്യാജ കത്തിൻ്റെ ഇ-മെയില്‍ പകര്‍പ്പും കമ്പനി അഖിലിന് പണം കൈമാറിയതിൻ്റെ രേഖകളും പുറത്ത്. കോട്ടയം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി സര്‍വീസില്‍ ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ആസ്ഥാനമായ വിസില്‍ എക്സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സൈയ്ഫുദ്ദിൻ പള്ളിവളപ്പിലിനെ അഖില്‍ രാജുമായി ബന്ധപ്പെടുത്തിയത് അഡ്വ. ലെനിൻ രാജാണ്. അഖില്‍ പത്തനംതിട്ടയിലെ സിപിഎം നേതാവാണെന്ന പരിചയപ്പെടുത്തലില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ശുചീകരണ – പാര്‍ക്കിംഗ് മേഖലയിലെ ഒഴിവുകളെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഏപ്രില്‍ 11ന് കോട്ടയം മെഡിക്കല്‍ കോളജ് അഡ്മിൻ ശ്യാം കൃഷ്ണയുടെ പേരില്‍ ഒഫിഷ്യല്‍ ഇമെയില്‍ വിസില്‍ എക്സിന് ലഭിച്ചു.
ഇത് വിശ്വാസത്തിലെടുത്ത കമ്പനി ഡയറക്ടര്‍ സൈയ്ഫുദ്ദിൻ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. ഇതേ സമയം മെഡിക്കല്‍ കോളജിനകത്തെ അഡ്മിനിസ്ട്രേഷൻ ഓഫിസിനു പുറത്ത് ശ്യാം കൃഷ്ണ എന്ന പേരില്‍ അഖില്‍ നിര്‍ത്തിയ ആളുമായി സൈഫുദ്ദീൻ സംസാരിച്ചു. ശേഷം 10 ലക്ഷം രൂപ കോഷൻ ഡിപ്പോസിറ്റായി കൈമാറാൻ ആവശ്യപ്പെട്ടു. അങ്ങനെ വിവിധ ഘട്ടങ്ങളിലായി എട്ട് ലക്ഷം രൂപ അഖിലിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കും രണ്ട് ലക്ഷം രൂപ നേരിട്ടും ഗൂഗിള്‍ പേ വഴിയും കൈമാറി.
മെഡിക്കല്‍ കോളജിനടുത്ത് കമ്പനി 30 തൊഴിലാളികളെ താമസിപ്പിക്കുകയും ചെയ്തു. ആഴ്ച്ചകള്‍ പിന്നിട്ടിട്ടും തൊഴിലാളികള്‍ക്ക് ജോലിക്കായി പ്രവേശിക്കാനാകാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിൻ്റെ പേരും തട്ടിപ്പിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കമ്പനി ഡയറക്ടര്‍ വെളിപ്പെടുത്തി.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്ന പരാതിയുമായി ഹരിദാസന്‍ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ അഖില്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഖില്‍ സജീവൻ്റെ തട്ടിപ്പിന്‍റെ കഥകള്‍ ഇവിടെ മാത്രമായി ഒതുങ്ങുന്നില്ല. ബീവറേജസ് കോര്‍പ്പറേഷനിലും ജോലി വാഗ്ദാനം നല്‍കി ഇയാള്‍ പണം തട്ടിയിട്ടുണ്ട്. കേരളത്തിൽ അങ്ങിങ്ങായി നിരവധി തട്ടിപ്പ് കഥകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.