
തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിക്കാനിടയാക്കിയ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച വനംമന്ത്രിയുടെ പ്രസ്താവനയെ പുച്ഛിച്ചുതള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
മന്ത്രിയുടെ വാദം അടിസ്ഥാന രഹിതവും മനുഷ്യത്വ രഹിതവുമാണ്. ഒരു കുട്ടിയുടെ ദാരുണമായ മരണത്തിൽ വേദനിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. അതിന് ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം ജില്ലയുടെ ഭാഗമല്ലെ നിലമ്പൂർ? അപ്പോൾ നിലമ്പൂരിലെ വഴിക്കടവിൽ ഇങ്ങനെയൊരു സംഭവം നടന്നാൽ സ്വാഭാവികമായും പ്രതിഷേധം ഉയരില്ലെ? മാദ്ധ്യമ വാർത്തകളിലൂടെ ജനം ഈ സംഭവം അറിഞ്ഞിട്ടും മന്ത്രിക്കുമാത്രം അറിയില്ല. മന്ത്രിയുടെ ന്യായത്തിൽ യുക്തിയില്ല. വനം മന്ത്രിയുടെ അസത്യമായ വാദം തെളിയിക്കാൻ മന്ത്രിയോട് ആവശ്യപ്പെടുന്നെന്നും പ്രസ്താവന പിൻവലിച്ച് മാപ്പുപറയാൻ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.വനം മന്ത്രിയുടെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തള്ളാനും വിഴുങ്ങാനും കഴിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏത് അന്വേഷണത്തേയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. പക്ഷെ, മന്ത്രി എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. ഒരു കുഞ്ഞു മരിക്കാനിടയാക്കിയ സംഭവത്തെ രാഷ്ട്രീയവത്കരിച്ചത് വനം മന്ത്രിയാണ്. അദ്ദേഹത്തിന്റെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കേരളം ഇന്നാകെ അനുഭവിക്കുന്നത്.
കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിനാലാണല്ലോ വൈദ്യുതി വേലികൾ സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാക്കുന്നത്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.വളരെ പരിതാപകരവും മ്ലേച്ചവുമാണ് മന്ത്രിയുടെ നിലപാട്. അതിനെ തള്ളാനും കൊള്ളാനും കഴിയാത്ത എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് അദ്ദേഹം പുനഃപരിശോധിക്കണം.
ഇതിന്റെ ഉത്തരവാദിത്തം കേരളത്തിലെ വനം വകുപ്പിനാണ്. വന്യമൃഗശല്യം വനാതിർത്തിയിൽ മാത്രമല്ല,ജനവാസ മേഖലയിൽ നിരവധി സ്ഥലങ്ങളിലുണ്ട്. വന്യമൃഗ ആക്രമണം തുടർക്കഥയാകുമ്പോൾ വനം മന്ത്രി ഉറങ്ങുകയാണ്.മയക്കുവെടിയേറ്റത് ആനയ്‌ക്കോ,കടുവയ്‌ക്കോ അല്ല കേരളത്തിലെ വനം മന്ത്രിക്കാണെന്ന് പൊതുവിമർശനമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി