
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മൂന്നാമതും പിണറായി അധികാരത്തിൽ വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുപമെന്ന് എകെ ആന്റണി പറഞ്ഞു. ഈ സർക്കാർ പോയെ തീരൂ എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഈ സർക്കാർ ഇനി സാങ്കേതികമായി ഭരിക്കുക മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഭരണം പോയി കഴിഞ്ഞിരിക്കുന്നു. അവസാന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ടു എടുത്ത തീരുമാനങ്ങൾ ജനങ്ങളുടെ മനസിൽ ഇല്ല. കടലാസിന്റെ വില പോലും അതിന് കൊടുക്കില്ല. പത്തു വർഷം ചെയ്യാത്തതാണ് അവസാനം തിരക്കിട്ടു പറഞ്ഞത്. അധികാരത്തിൽ വന്നപ്പോൾ ജനകീയ മുഖ്യമന്ത്രി ആയിരുന്നു. അധികാരം ഒഴിയാറാകുമ്പോൾ ജനങ്ങൾ വേഗം ഒഴിഞ്ഞു പോകണമെന്ന് പറയുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്ന് എകെ ആന്റണി പരിഹസിച്ചു.
മൂന്നാമതും പിണറായി വരും എന്ന പ്രചാരണം മാത്രം മതി യുഡിഎഫിന് വോട്ടു അധികം കിട്ടാൻ. മൂന്നാം പിണറായി സർക്കാർ ഇടതു പ്രവർത്തകർക്ക് പോലും ഞെട്ടലാണ്. പതിനഞ്ചു വർഷത്തെ പിണറായി ഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ലെന്ന് എകെ ആൻ്റണി പറഞ്ഞു. കേരത്തിൽ ചെറുപ്പക്കാരുടെ കൂട്ട പലായനമാണ് നടക്കുന്നത്. തൊഴിൽ ഇല്ലായ്മ കാരണം കേരളം വിട്ടു പോകാൻ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഗതികേടിലാണ് കേരളമെന്നും എകെ ആന്റണി പറഞ്ഞു.


